ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് മനസ്സാക്ഷിയെ ഉലയ്ക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. സ്കൂള്‍ അധികൃതരുടെയും അധ്യാപകരുടെയും നിരന്തരമായ ശാരീരിക-മാനസിക പീഡനങ്ങളെത്തുടർന്ന് ഏഴാം ക്ലാസുകാരനായ പന്ത്രണ്ടുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു.ബെംഗളൂരുവിലെ സെന്‍റ് ഫിലോമിന സ്കൂള്‍ വിദ്യാർത്ഥിയായ സമർത്ഥ് ആണ് നിലവില്‍ ശരീരമാസകലം പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ സ്കൂള്‍ ഫൗണ്ടർ സെക്രട്ടറി രംഗസ്വാമി, പ്രിൻസിപ്പല്‍, ഏതാനും അധ്യാപകർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവും പലചരക്ക് വ്യാപാരിയുമായ മഹേഷ് കുമാർ നല്‍കിയ പരാതിയിലാണ് നടപടി.ജൂലൈ 14-ന് കുട്ടി സ്കൂളില്‍ പോയ സമയത്ത് സ്കൂള്‍ ഫൗണ്ടർ സെക്രട്ടറി രംഗസ്വാമി, പ്രിൻസിപ്പല്‍, രണ്ട്-മൂന്ന് അധ്യാപകർ എന്നിവർ ചേർന്ന് കുട്ടിയെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തിന്റെ കൃത്യമായ കാരണം പരാതിയില്‍ വ്യക്തമല്ല. മർദ്ദനമേറ്റതിന്റെ ശാരീരിക വേദനയും ഭയവും താങ്ങാനാവാതെ അന്നുതന്നെ വൈകുന്നേരത്തോടെ കുട്ടി വീട്ടില്‍ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. തനിക്ക് സ്കൂളില്‍ പോകാൻ പേടിയാണെന്ന് മുൻപും സമർത്ഥ് പലതവണ വീട്ടുകാരോട് പറഞ്ഞിരുന്നു. അധ്യാപകരും പ്രിൻസിപ്പലും സ്കൂള്‍ മാനേജ്‌മെന്റും മാത്രമല്ല, സഹപാഠികളുടെ രക്ഷിതാക്കളില്‍ ചിലരും ചേർന്ന് തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി കുട്ടി വെളിപ്പെടുത്തിയിരുന്നു. ഈ അധ്യയന വർഷത്തില്‍ ഏഴാം ക്ലാസ് പൂർത്തിയാകുന്നതോടെ അടുത്ത വർഷം മറ്റൊരു സ്കൂളിലേക്ക് മാറ്റി ചേർക്കാമെന്ന് പിതാവ് മഹേഷ് കുമാർ കുട്ടിയെ ആശ്വസിപ്പിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്.സ്കൂളുകളില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന ഇത്തരം ക്രൂരമായ ശാരീരിക ശിക്ഷകള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.