Home covid19 കേരളത്തിൽ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറന്നേക്കും; തീരുമാനം കോവിഡ് അവലോകന യോഗത്തില്‍; വിശദമായ മാര്‍ഗരേഖ തയാറാക്കാന്‍ നിര്‍ദ്ദേശം; പ്രൈമറി തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് സൂചന

കേരളത്തിൽ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറന്നേക്കും; തീരുമാനം കോവിഡ് അവലോകന യോഗത്തില്‍; വിശദമായ മാര്‍ഗരേഖ തയാറാക്കാന്‍ നിര്‍ദ്ദേശം; പ്രൈമറി തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് സൂചന

by admin

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കാന്‍ തത്വത്തില്‍ ധാരണ. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ച സ്‌കൂളുകള്‍ ഏകദേശം ഒന്നരവര്‍ഷത്തിനു ശേഷമാണ് തുറക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. സ്‌കൂള്‍ തുറക്കുന്നതിനെ സംബന്ധിച്ച്‌ വിശദമായ മാര്‍ഗരേഖ തയാറാക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.

സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശവും ഏതൊക്കെ ക്ലാസുകളിലാണ് അധ്യയനം ആരംഭിക്കേണ്ടത് എന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.കൂടുതല്‍ വിവരങ്ങള്‍ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്ന തീരുമാനത്തിലേക്കു സര്‍ക്കാര്‍ കടക്കുന്നത്.

ഒക്ടോബര്‍ നാലിന് കോളേജുകള്‍ തുറക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദ്ദേശം നില്‍കിയെന്നാണ് ലഭിക്കുന്ന വിവരം.സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

ആരോഗ്യ വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ളവരുമായി വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.പ്രൈമറി തലത്തില്‍ ക്ലാസുകള്‍ ആരംഭിക്കാനിടയില്ലെന്നാണ് സൂചന. ഒരുപക്ഷെ, ഒന്‍പതു മുതലുള്ള ക്ലാസുകളില്‍ അധ്യയനം ആരംഭിക്കുന്നതായിരിക്കാം സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നുണ്ട്. മാത്രമല്ല, സെപ്റ്റംബര്‍ 30-നകം 18 വയസ്സുപൂര്‍ത്തിയായ മുഴുവന്‍പേര്‍ക്കും ആദ്യഡോസ് വാക്സിന്‍ നല്‍കുക എന്ന ലക്ഷ്യത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ആദ്യ ഡോസ് വാക്സിനേഷന്‍ 82 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞിട്ടുമുണ്ട്.

അതേസമയം ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികളും ഇന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 24 ന് ആരംഭിച്ച്‌ ഒക്ടോബര്‍ 18 ന് അവസാനിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിച്ച്‌ ഒക്ടോബര്‍ 13നാണ് അവസാനിക്കുക. പരീക്ഷ ടൈം ടേബിള്‍ ഹയര്‍സെക്കണ്ടറി പോര്‍ട്ടലില്‍ ലഭ്യമാണ്.

പരീക്ഷകള്‍ക്കിടയില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇടവേളകള്‍ ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം കണക്കിലെടുത്താണ് ഇത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പരീക്ഷ നടത്തുക. ദിവസവും രാവിലെയാണ് പരീക്ഷ. പ്രൈവറ്റ് കമ്ബാര്‍ട്ട്മെന്റല്‍,പുനഃപ്രവേശനം, ലാറ്ററല്‍ എന്‍ട്രി,പ്രൈവറ്റ് ഫുള്‍ കോഴ്സ് എന്നീ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ക്കും ഈ വിഭാഗത്തില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യേണ്ട വിദ്യാര്‍ത്ഥികള്‍ക്കുമായി പ്രത്യേകം പരീക്ഷ നടത്തുന്നതാണ്.

ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും അനുമതിയോടേയാണ് പരീക്ഷ നടത്തുന്നത്. കുട്ടികള്‍ക്ക് പരീക്ഷാ തയ്യാറെടുപ്പിന് ഇടവേള ഉറപ്പു വരുത്തുന്ന ടൈംടേബിള്‍ ആണ് നല്‍കിയിരിക്കുന്നത് എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group