Home കർണാടക വന്ദേഭാരത് പ്ലാന്‍ തെറ്റി; ഒന്നര മണിക്കൂര്‍ വൈകി ട്രയല്‍ റണ്‍, ബെംഗളൂരു എത്തുമ്പോള്‍ അര്‍ധരാത്രിയാകും

വന്ദേഭാരത് പ്ലാന്‍ തെറ്റി; ഒന്നര മണിക്കൂര്‍ വൈകി ട്രയല്‍ റണ്‍, ബെംഗളൂരു എത്തുമ്പോള്‍ അര്‍ധരാത്രിയാകും

by ടാർസ്യുസ്

ബെംഗളൂരുവില്‍ നിന്ന് പുതിയ വന്ദേഭാരത് എക്‌സ്പ്രസ് വരാന്‍ പോകുകയാണ്. കര്‍ണാടകയിലെ തീര നഗരമായ മംഗളൂരുവിലേക്കാണ് ട്രെയിന്‍.പശ്ചിമഘട്ട മലകളിലൂടെ കടന്നുപോകുന്ന ട്രെയിന്‍ ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്ക് (എഇബി) ഘടിപ്പിച്ചാണ് സര്‍വീസ്. പശ്ചിമ ഘട്ട മലകളിലൂടെയുള്ള പരീക്ഷണ ഓട്ടം നേരത്തെ കഴിഞ്ഞിരുന്നു. ഇന്ന് ബെംഗളൂരു മുതല്‍ മംഗളൂരു വരെ പരീക്ഷണ ഓട്ടം നടത്തിയപ്പോള്‍ എല്ലാ പ്ലാനും തെറ്റി.പശ്ചിമഘട്ട സ്റ്റേഷനുകള്‍ക്കിടയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന് 20 കോച്ചുള്ള വന്ദേഭാരത് ആയിരുന്നു ഉപയോഗിച്ചത്. എന്നാല്‍ ഇന്ന് സമ്പൂര്‍ണ സമയ പരിശോധനയ്ക്ക് ഉപയോഗിച്ചത് 16 കോച്ചുള്ള ട്രെയിന്‍ ആണ്. പുറപ്പെടേണ്ട സമയം, ലക്ഷ്യത്തിലെത്തേണ്ട സമയം, ഓരോ സ്‌റ്റേഷനുകളും പിന്നിടേണ്ട സമയം എന്നിവ നേരത്തെ പ്ലാന്‍ ചെയ്‌തെങ്കിലും ഏറെ വൈകിയാണ് വന്ദേഭാരത് കടന്നുപോയത്.

ബെംഗളൂരുവില്‍ നിന്ന് മംഗളൂരു വരെ യാത്ര ചെയ്യുന്നതിന് എട്ട് മണിക്കൂര്‍ 20 മിനുട്ട് വേണ്ടി വരുമെന്നാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 6.05ന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.25ന് മംഗളൂരു സെന്‍ട്രലില്‍ എത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. സുബ്രമണ്യ റോഡ് സ്‌റ്റേഷനില്‍ ഉച്ചയ്ക്ക് 12.35ന് എത്തേണ്ടതാണ്. എന്നാല്‍ രണ്ട് മണിയോടെയാണ് ട്രെയിന്‍ എത്തിയത്.രാവിലെ ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് മംഗളൂരുവില്‍ എത്തി, തിരിച്ച്‌ ബെംഗളൂരുവില്‍ രാത്രി എത്തുന്ന രീതിയിലാണ് പ്രതിദിന സര്‍വീസ് പ്ലാന്‍ ചെയ്തിട്ടുള്ളത്. ബെംഗളൂരിവിലെ യശ്വന്ത്പൂര്‍ വിട്ടാല്‍ ഹാസന്‍, സക്ലേഷ്പൂര്‍, സുബ്രമണ്യറോഡ്, മംഗളൂരു സെന്‍ട്രല്‍ എന്നിങ്ങനെയാണ് സ്‌റ്റോപ്പുകള്‍. ഹാസനില്‍ രാവിലെ 9.05, സക്ലേഷ്പൂരില്‍ 10 മണി, മംഗളൂരു സെന്‍ട്രലില്‍ 2.25 എന്നിങ്ങനെയാണ് ഷെഡ്യൂള്‍.

എന്നാല്‍ പരീക്ഷണ ഓട്ടത്തില്‍ ഒന്നര മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ പോകുന്നത്. മംഗളൂരു സെന്‍ട്രലില്‍ നിന്ന് മടക്കയാത്ര മൂന്ന് മണിക്ക് ആരംഭിക്കേണ്ടതാണ്. രാത്രി 11 മണിക്കാണ് ബെംഗളൂരുവില്‍ തിരിച്ചെത്തേണ്ടത്. നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമാകുമെന്ന് തോന്നുന്നില്ല. അര്‍ധരാത്രി കഴിഞ്ഞാകും ട്രെയിന്‍ ബെംഗളൂരുവില്‍ തിരിച്ചെത്തുക.റൂട്ട്, സമയം, സ്‌റ്റോപ്പുകള്‍ എന്നിവയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക എന്ന ലക്ഷ്യത്തോടൊണ് ട്രയല്‍ റണ്‍ നടത്തുന്നതെന്ന് മൈസൂരു ഡിവിഷണല്‍ മാനേജര്‍ മുദിത് മിത്തല്‍ പറഞ്ഞു. വടക്കന്‍ മലബാറിലെ മലയാൡകള്‍ക്ക് കൂടി ഗുണം ചെയ്യുന്നതാണ് ഈ ട്രെയിന്‍. അതേസമയം, മംഗളൂരു റെയില്‍വെ സ്റ്റേഷന്‍ മൈസൂരു ഡിവിഷന് കീഴിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ് റെയില്‍വെ. ഇക്കാര്യത്തില്‍ കേരളത്തില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നെങ്കിലും റെയില്‍വെ മുഖവിലക്കെടുത്തിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group