ബെംഗളൂരുവിലെ വര്‍ധിച്ചുവരുന്ന ജനസാന്ദ്രത, ഗതാഗതക്കുരുക്ക്, അടിസ്ഥാന സൗകര്യങ്ങളിന്മേലുള്ള സമ്മര്‍ദ്ദം എന്നിവ ലഘൂകരിക്കുന്നതിനായി കര്‍ണാടകയിലെ അഞ്ച് പ്രധാന നഗരങ്ങള്‍ വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍.മൈസൂരു ഓവല്‍ ഗ്രൗണ്ടില്‍ ഡോ. ശിവരാത്രി രാജേന്ദ്ര മഹാസ്വാമിജിയുടെ 111-ാം ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെംഗളൂരുവിനൊപ്പം മൈസൂരു, ബെലഗാവി, ഹുബ്ബള്ളി-ധാര്‍വാഡ്, കലബുറഗി എന്നീ നഗരങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പല ചെറിയ നഗരങ്ങള്‍ക്കും പ്രധാന നഗരങ്ങള്‍ക്കും പ്രത്യേക റിംഗ് റോഡുകള്‍ ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’ബെംഗളൂരുവിനേക്കാള്‍ മികച്ച ആസൂത്രണമുള്ള നഗരമാണ് മൈസൂരു. ഇവിടെ പുതിയ പദ്ധതികള്‍ നടപ്പിലാക്കും,’ അദ്ദേഹം പറഞ്ഞു. ഗ്രേറ്റര്‍ മൈസൂരു പദ്ധതിയെക്കുറിച്ച് സംസാരിക്കവെ, കാവേരി നദീജല തര്‍ക്കവും വടക്കന്‍ കര്‍ണാടകയുടെ വികസനത്തിലുള്ള ശ്രദ്ധയും കാരണം മൈസൂരുവില്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് ശിവകുമാര്‍ പറഞ്ഞു.
‘ഞാന്‍ വടക്കന്‍ കര്‍ണാടകയുടെ വികസനത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇനി മൈസൂരുവിലും ശ്രദ്ധ കേന്ദ്രീകരിക്കും. ബെംഗളൂരുവിനേക്കാള്‍ മികച്ച രീതിയില്‍ ആസൂത്രണം ചെയ്യപ്പെട്ട നഗരമാണ് മൈസൂരു. അത് അതിവേഗം വളരുകയുമാണ്. ഈ നഗരത്തെ സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഇതിന്റെ ഭാവിക്ക് വേണ്ടി പല പദ്ധതികളും ഞാന്‍ ആലോചിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.സിദ്ധരാമയ്യ ഗ്രേറ്റര്‍ മൈസൂരു പദ്ധതി വാഗ്ദാനം ചെയ്തിരുന്നു എന്നും ആ വാഗ്ദാനം നിറവേറ്റേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ് എന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. പദ്ധതി ചര്‍ച്ച ചെയ്യുന്നതിനും മൈസൂരുവിന്റെ സമഗ്ര വികസനത്തിനായുള്ള കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിനുമായി ഉദ്യോഗസ്ഥരുടെയും പ്രാദേശിക എംഎല്‍എമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ലോകപ്രശസ്തമായ മൈസൂരു ദസറ മഹോത്സവത്തിന് പുതിയ മുഖച്ഛായ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ശിവകുമാര്‍ പറഞ്ഞു. കരസേന, വ്യോമസേന, മറ്റ് പ്രതിരോധ സേനകള്‍ എന്നിവയുടെ പരേഡ് ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ചലച്ചിത്ര താരങ്ങളെയും വിവിധ സാംസ്കാരിക സംഘങ്ങളെയും ഒന്നിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.’കന്നഡ ചലച്ചിത്ര താരങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. ഇത്തവണ ഒരേ വിഭാഗത്തില്‍പ്പെട്ട അഞ്ച് നാടോടി കലാകാരന്മാര്ക്ക് അവസരമുണ്ടാകില്ല. മാറുന്ന കാലത്തിനനുസരിച്ച് ഘോഷയാത്രയുടെ രീതി മാറ്റാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ അദ്ദേഹം പറഞ്ഞു. ദസറയോടനുബന്ധിച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന കമ്പാല പരിപാടി അഭിമാനപ്രശ്നമായി കാണുന്നില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും ശിവകുമാര്‍ പറഞ്ഞു.
‘കമ്പാല സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഞാന്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പരിസ്ഥിതിക്ക് ദോഷം സംഭവിക്കുമെന്നത് ഒരു ഒഴികഴിവ് മാത്രമാണ്. പരിസ്ഥിതിക്ക് യാതൊരു ദോഷവും സംഭവിക്കില്ല, മാത്രമല്ല ഈ പരിപാടിക്ക് വലിയ അളവില്‍ വെള്ളം ആവശ്യമായി വരികയുമില്ല. ചിലര്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. ഞാന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും,’ അദ്ദേഹം പറഞ്ഞു.വരള്‍ച്ചാ സാഹചര്യം കണക്കിലെടുത്ത് ദസറ ആഘോഷങ്ങളുടെ വ്യാപ്തി കുറയ്ക്കുമെന്ന സാധ്യതയും അദ്ദേഹം തള്ളി. ‘എന്റെ നിലപാടില്‍ മാറ്റമില്ല. ഞാന്‍ ദസറ വിപുലമായ രീതിയില്‍ തന്നെ സംഘടിപ്പിക്കും. ഇതൊരു ലളിതമായ പരിപാടിയാക്കി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. മുഴുവന്‍ ടൂറിസം മേഖലയും ദസറയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്, അതിനാല്‍ ആഘോഷങ്ങള്‍ ലളിതമാക്കുക എന്നത് സാധ്യമല്ല,’ അദ്ദേഹം പറഞ്ഞു.