ചെന്നൈ: കാവേരി വിഷയത്തില്‍ ചർച്ചകള്‍ നടത്തുന്നതിനായി കർണാടക സന്ദർശിക്കാനിരിക്കുന്ന വിജയ്യെ എതിർത്ത് മുൻമുഖ്യമന്ത്രി എംകെ സ്റ്റാലിൻ.വിജയ്യുടെ കർണാടക സന്ദർശനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് തെറ്റായ നീക്കത്തില്‍ നിന്ന് മുഖ്യമന്ത്രി പിൻമാറണമെന്ന ആവശ്യവുമായി സ്റ്റാലിൻ രംഗത്തെത്തുന്നത്.നാളിതുവരെയും ചർച്ചകള്‍ക്ക് പകരം നിയമപോരാട്ടമെന്ന നിലപാടാണ് തമിഴ്നാട് സ്വീകരിച്ചതെന്ന് സ്റ്റാലിൻ വ്യക്തമാക്കി. വിഷയത്തില്‍ സർവ്വകക്ഷിയോഗം ചേരണമെന്നാണ് എഐഎഡിഎംകെയുടെ ആവശ്യം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിതലത്തില്‍ കർണാടകയുമായി കൂടിക്കാഴ്ച നടത്തുന്നത് തമിഴ്നാടിന് തിരിച്ചടിയാകുമെന്നാണ് ഇപിഎസ് പറയുന്നത്. ആഗസ്ത് മൂന്നിനാണ് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറുമായുള്ള വിജയ്യുടെ ചർച്ച തീരുമാനിച്ചിരിക്കുന്നത്.കാവേരി നദിയിലെ ജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി തമിഴ്നാടും കർണാടകയുമായി നിലനില്‍ക്കുന്ന തർക്കമാണ് കവേരി നദീജല തർക്കം. വർഷങ്ങള്‍ നീണ്ട നിയമപോരാട്ടാത്തിനൊടുവില്‍ 2018 ലാണ് സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചത്.
എന്നാല്‍ സുപ്രീകോടതി ഉത്തരവിന് ആനുപാതികമായ വെള്ളം തമിഴ്നാടിന് നിലവില്‍ വിട്ടുനല്‍കുന്നില്ല. കൂടാതെ കാവേരി നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കത്തിലാണ് കർണാടക. ഈ പശ്ചാത്തലത്തിലാണ് കർണാടക മുഖ്യമന്ത്രിയെ കാണാൻ വിജയ് താല്പര്യം അറിയിച്ചത്.ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കന്നട സംഘടനകള്‍ പ്രതിഷേധങ്ങള്‍ വ്യാപിപ്പിച്ചതിനാല്‍ തമിഴ്നാട് ബസുകള്‍ ഹൊസൂരില്‍ എത്തുമ്പോഴേക്ക് സർവീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്ക്കുമ്പോള് കർണാടകയുമായി ചർച്ച നടത്തിയിട്ട് കാര്യമില്ലെന്നാണ് സ്റ്റാലിൻ ഉള്‍പ്പടെയുള്ളവർ വ്യക്തമാക്കുന്നത്. തമിഴ്നാടിന്റെ പതിവ് രീതികള്‍ക്ക് വിരുദ്ധമായാണ് വിജയ്യുടെ നീക്കം.മുൻകാലങ്ങളിലും കർണാടക ചർച്ചയ്ക്ക് തയ്യാറായിട്ടുണ്ടെങ്കിലും വാക്കുകള്‍ പാലിക്കപ്പെട്ടിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വിജയ്യുടെ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നത്. ഏതെങ്കിലും തലത്തില്‍ തിരിച്ചടിയുണ്ടായാല്‍ അത് വിജയ്യുടെ പ്രതിഛായയ്ക്ക് ഭീഷണിയാകുമെന്ന നിരീക്ഷണം ടിവികെയിലുമുണ്ട്.