ന്യൂഡല്‍ഹി: പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രിം കോടതി. പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്നുണ്ടെന്ന് കരുതി പൊലീസിന് അമിതാധികാരം ഉപയോഗിക്കാനോ ലാത്തിച്ചാർജ് നടത്താനോ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് നടപടിക്കെതിരെ നല്‍കിയ പുതിയ ഹരജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം.അടുത്തിടെ ഡല്‍ഹിയില്‍ നടന്ന സിജെപി മാർച്ചിനിടയിലുണ്ടായ പൊലീസ് അതിക്രമവും, ബിഹാർ സീവാനിലുണ്ടായ പൊലീസ് വെടിവെപ്പും ഹരജിയില്‍ പ്രധാനമായും പരാമർശിക്കപ്പെട്ടിരുന്നു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തെ ഹനിക്കുന്നതാണ് പൊലീസിന്റെ നടപടികളെന്ന് ഹരജിക്കാർ കോടതിയെ അറിയിച്ചു.
ഇതിന്മേല്‍ വാദം കേള്‍ക്കവെയാണ് രാജ്യത്തെ പൊലീസ് സംവിധാനങ്ങള്‍ക്ക് വ്യക്തമായ താക്കീത് നല്‍കുന്ന രീതിയിലുള്ള പരാമർശങ്ങള്‍ സുപ്രിം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.പ്രക്ഷോഭങ്ങളില്‍ അക്രമം അഴിച്ചുവിടാൻ ലക്ഷ്യമിട്ട് സാമൂഹിക വിരുദ്ധർ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യുന്നതില്‍ പൊലീസ് പ്രത്യേക ശ്രദ്ധ പുലർത്തണം. എന്നാല്‍ ഇതിന്റെ പേരില്‍ സാധാരണക്കാരായ സമരക്കാരെയാകെ അടിച്ചമർത്തുന്ന സമീപനം അംഗീകരിക്കാനാകില്ല. വളരെ അച്ചടക്കത്തോടെ ഇത്തരം സാഹചര്യങ്ങളെ നേരിടാൻ പൊലീസിന് കഴിയണമെന്നും കോടതി ഓർമിപ്പിച്ചു.പൊലീസ് നടപടികളിലെ അതിരുവിട്ടുള്ള അധികാരപ്രയോഗങ്ങളെ ചോദ്യം ചെയ്ത സുപ്രിം കോടതി, ജനാധിപത്യ പ്രക്രിയയില്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അടിവരയിട്ടു. രാജ്യവ്യാപകമായി ഇത്തരം പ്രക്ഷോഭങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പൊലീസിന് വ്യക്തമായ മാർഗരേഖകള്‍ ആവശ്യമാണെന്ന ഹരജിക്കാരുടെ വാദങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് സുപ്രിം കോടതിയുടെ ഈ നിർണായക നിരീക്ഷണം.