ബെംഗളൂരു : മെയ് 15 വരെ ബെംഗളൂരുവിൽ കനത്ത മഴക്ക് സാധ്യത എന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ബെംഗളൂരുവിന്റെ വിവിധ ഭാഗഭങ്ങളിൽ മഴയോടൊപ്പം ഇടിമിന്നൽ, ശക്തമായ കാറ്റും ഉണ്ടാകും. ബെംഗളൂരു ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.വടക്കൻ കർണാടക, തെക്കൻ കർണാടക, തീരദേശ മേഖലകൾ എന്നിവിടങ്ങളിൽ സ്ഥിരതയില്ലാത്ത കാലാവസ്ഥക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞിട്ടുണ്ട്. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ കാറ്റ് വീശാനും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
മെയ് 13, 14 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും തുടർച്ചയായ നിർത്താതെയുള്ള മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു. ബെംഗളുരുവിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും ചെറിയ തോതിലുള്ള പ്രാദേശിക വെള്ളപ്പൊക്കവും അനുഭവപെട്ടേക്കാം. കർണാടകത്തിന്റെ വിവിധ പ്രദേശങ്ങളിലും ബെംഗളൂരുവിന്റെ വിവിധ ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം സ്ഥിതികരിച്ചിട്ടുണ്ട്.
മെയ് 15 വരെ എല്ലാ ദിവസവും മഴ ഉണ്ടാകും. കൂടാതെ ഇടിമിന്നലും പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമായും നഗരത്തിൽ ഉച്ച കഴിഞ്ഞോ വൈകുന്നേരങ്ങളിലോ മഴ പെയ്യാൻ സാധ്യത കൂടുതലാണ്. മഴയോടൊപ്പം കാറ്റും ഉണ്ടാകും. അതുകൊണ്ട് ആളുകൾ ജാഗ്രത പാലിക്കണം, അതുപോലെ സുരക്ഷാ മുൻകരുതലുകളും എടുക്കണമെന്ന് ‘ സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പറഞ്ഞു.
തെക്കൻ ആൻഡമാൻ കടൽ തീരങ്ങളിലും, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലും തെക്കുപടിഞ്ഞാറൻ മൺസൂൺ മെയ് 13-ഓടെ ആരംഭിക്കുമെന്ന് ഐഎംഡി പ്രഖ്യാപിച്ചു. അതിനു ശേഷം ദിവസങ്ങൾക്കുള്ളിൽ തെക്കൻ അറേബ്യൻ കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലേക്കും വ്യാപിക്കും എന്നും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.കർണാടക കൂടാതെ മറ്റ് നിരവധി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴക്ക് സാധ്യത ഉണ്ട്. കേരളത്തിൽ ഈ വർഷം നേരത്തെ കാലവർഷം എത്തും എന്ന് പ്രവചനം വന്നിട്ടുണ്ട്. തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലും ഉടൻ മഴ ഉണ്ടാകും.
സംസ്ഥാനത്തെ കാലാവസ്ഥയിൽ പെട്ടെന്ന് മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അതുപോലെ ജങ്ങൾ പുറത്തിറങ്ങുമ്പോൾ കുടയോ റെയിൻകോട്ടോ കൈയിൽ കരുതണം. അതുപോലെ അനാവശ്യ യാത്രകൾ ഒഴിവാക്കാനും ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.