Home കർണാടക പശ്ചിമ ബെംഗളൂരു അടിമുടി മാറും, റോഡുകള്‍ നവീകരിക്കും; 4732 കോടി രൂപ നീക്കിവെച്ച്‌ കോര്‍പ്പറേഷന്‍

പശ്ചിമ ബെംഗളൂരു അടിമുടി മാറും, റോഡുകള്‍ നവീകരിക്കും; 4732 കോടി രൂപ നീക്കിവെച്ച്‌ കോര്‍പ്പറേഷന്‍

ബെംഗളൂരു വെസ്റ്റ് സിറ്റി കോര്‍പ്പറേഷന്‍ (BWCC) 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 4,732 കോടി രൂപയുടെ ഈ ബജറ്റ്, പശ്ചിമ ബെംഗളൂരുവിലെ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍, റോഡ് നവീകരണം, അടിസ്ഥാന സൗകര്യങ്ങള്‍, മഴവെള്ള കാനകളുടെ നിര്‍മ്മാണം, നഗരവികസന പദ്ധതികള്‍ എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.ബജറ്റ് രേഖകള്‍ പ്രകാരം, കോര്‍പ്പറേഷന്റെ ആകെ വരവ് 4,732.81 കോടി രൂപയും ആകെ ചിലവ് 4,732.73 കോടി രൂപയുമാണ്.ഇതില്‍ വരുമാന ഇനത്തിലുള്ള വരവ് 2,541.73 കോടി രൂപയും മൂലധന ഇനത്തിലുള്ള വരവ് 1,259.55 കോടി രൂപയുമാണ്. നിര്‍ദ്ദിഷ്ട ബജറ്റിലെ മൂലധനച്ചെലവ് മാത്രം ഏകദേശം 2,834.67 കോടി രൂപ വരും. അടിസ്ഥാന സൗകര്യ വികസനം, ഗതാഗത പുരോഗതി എന്നിവയില്‍ ബജറ്റ് പ്രത്യേകം ഊന്നല്‍ നല്‍കുന്നുണ്ട്. സ്‌പെഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ക്യാപിറ്റല്‍ സപ്പോര്‍ട്ട് സ്‌കീം പ്രകാരം, പ്രധാന റോഡുകളുടെയും ഉപറോഡുകളുടെയും വികസനത്തിനായി 667.74 കോടി രൂപ വകയിരുത്തി.

ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും പ്രധാന റോഡുകള്‍ വികസിപ്പിക്കാന്‍ 8 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് സ്‌കീമിന് കീഴില്‍ 174.49 കിലോമീറ്റര്‍ വാര്‍ഡ് റോഡുകള്‍ വികസിപ്പിക്കാന്‍ 317.25 കോടി രൂപയുടെ പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തദ്ദേശീയ റോഡ് ശൃംഖല ശക്തിപ്പെടുത്താനും കോര്‍പ്പറേഷന്‍ പരിധിയിലുള്ള വാര്‍ഡുകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്.കാല്‍നടയാത്ര സൗഹൃദ നഗരത്തിനായി നിരവധി പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 175 ജംഗ്ഷനുകള്‍ മനോഹരമാക്കാനും, 500 കിലോമീറ്റര്‍ കാല്‍നടപ്പാതകള്‍ നവീകരിക്കാനും, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 ആകാശപ്പാതകള്‍ നിര്‍മ്മിക്കാനും കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നു. നിലവിലെ ബജറ്റില്‍ ഇതിനായി 50 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.തുംകൂറു റോഡിലെ ഗൊരഗുണ്ടെപാളയ മെട്രോ സ്റ്റേഷനു ചുറ്റും ട്രാന്‍സിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് അടിസ്ഥാനമാക്കിയുള്ള പദ്ധതികളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മെട്രോ ഇന്റര്‍ചേഞ്ച് സോണിലെ തിരക്ക് കുറയ്ക്കാന്‍ കാല്‍നടപ്പാതകള്‍, ഫീഡര്‍ ബസ് സംവിധാനങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, റോഡ് വികസനം എന്നിവയ്ക്കായി 2 കോടി രൂപ വകയിരുത്തി.പ്രളയ ലഘൂകരണത്തിനും ജല സുരക്ഷാ സംവിധാനങ്ങള്‍ക്കും ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നു. ലോക ബാങ്ക്, എഡിബി തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെയുള്ള കര്‍ണാടക ജല സുരക്ഷാ, പ്രതിരോധ പരിപാടിക്ക് കീഴില്‍ സംരക്ഷണഭിത്തികള്‍, മഴവെള്ള സംഭരണ സംവിധാനങ്ങള്‍, കലുങ്കുകള്‍, പാലങ്ങള്‍, പ്രധാന മഴവെള്ളക്കാനകളിലെ വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ നിര്‍മ്മിക്കും.മറ്റ് പൗര അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും ബജറ്റില്‍ വലിയ വിഹിതം ലഭ്യമാക്കിയിട്ടുണ്ട്. ഹമ്പിനഗറില്‍ കെംപഗൗഡ ഭവന്‍ നിര്‍മ്മിക്കുന്നതിന് 25 കോടി രൂപയും, കുമ്പളഗോഡു ഇലക്‌ട്രിക് ശ്മശാനം വികസിപ്പിക്കാന്‍ 10 കോടി രൂപയും, യശ്വന്ത്പൂര്‍ മണ്ഡലത്തില്‍ 50 കിടക്കകളുള്ള മാതൃ-ശിശു ആശുപത്രി നിര്‍മ്മാണത്തിനായി 10 കോടി രൂപയും വകയിരുത്തി.

വാണിജ്യ മേഖലകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പാര്‍ക്കിംഗ് മാനേജ്മെന്റ്, ടോവിംഗ് സംവിധാനങ്ങള്‍, മള്‍ട്ടി-ലെവല്‍ പാര്‍ക്കിംഗ് സംവിധാനങ്ങള്‍ എന്നിവയും കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിച്ചു. ഇവി പാര്‍ക്കിംഗ് സംവിധാനങ്ങളും പാര്‍ക്കിംഗ് ഫീസ് പരിഷ്‌കരണങ്ങളും ഒരു അധിക വരുമാന മാര്‍ഗ്ഗമാകുമെന്ന് കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നു.സുസ്ഥിര വികസന സംരംഭങ്ങളുടെ ഭാഗമായി, 1.12 ലക്ഷത്തിലധികം സോഡിയം സ്ട്രീറ്റ് ലൈറ്റുകള്‍ എല്‍ഇഡി ലൈറ്റിംഗ് സംവിധാനങ്ങളാക്കി മാറ്റാന്‍ ആണഇഇ പദ്ധതിയിടുന്നു. ‘ഫൗണ്ടേഷന്‍ ഫോര്‍ എ ഗ്രീന്‍ ഫ്യൂച്ചര്‍’ എന്ന പദ്ധതിക്ക് കീഴിലുള്ള ഈ മാറ്റം വൈദ്യുതി ഉപഭോഗം ഏകദേശം 66% കുറയ്ക്കുമെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ശ്മശാനങ്ങളിലും കോര്‍പ്പറേഷന്‍ കെട്ടിടങ്ങളിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group