ബെംഗളൂരു: സഹോദരൻ പ്രണയിച്ച് വിവാഹം കഴിച്ച് നാടുവിട്ടതിന്റെ പേരില്‍ യുവാവിന് ബെംഗളൂരുവില്‍ ക്രൂരമർദ്ദനം. ബിദറഹള്ളി സ്വദേശിയായ കോട്രേഷ് എന്ന യുവാവാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ക്രൂരതയ്ക്ക് ഇരയായത്.സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ബസവരാജ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിദറഹള്ളിയിലെ ശിവകുമാർ എന്ന യുവാവും അതേ സ്ഥലത്തുള്ള രശ്മി എന്ന പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഇരുവരും നാടുവിട്ട് വിവാഹം കഴിച്ചു. ഇതില്‍ പ്രകോപിതരായ രശ്മിയുടെ പിതാവും ബന്ധുക്കളും ശിവകുമാറിന്റെ സഹോദരനായ കോട്രേഷിനെ പിടികൂടുകയായിരുന്നു.
യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൈകളും കാലുകളും കെട്ടിയിട്ടായിരുന്നു മർദ്ദനം.മർദ്ദനമേറ്റ കോട്രേഷിനെക്കൊണ്ട് രശ്മിയെ വിട്ടയക്കണമെന്ന് നിർബന്ധപൂർവ്വം പറയിപ്പിക്കുകയും ഇതിന്റെ വീഡിയോ ചിത്രീകരിച്ച് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കോട്രേഷിനെ കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് യുവാവിനെ മോചിപ്പിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തത്. അറസ്റ്റിലായ ബസവരാജിനെക്കൂടാതെ മറ്റ് രണ്ട് പ്രതികളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രണയവിവാഹത്തിന്റെ പേരില്‍ നിരപരാധിയായ സഹോദരനെ ആക്രമിച്ച സംഭവം ബെംഗളൂരുവില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.