തന്റെ ദേഷ്യവും അരിശവുമൊക്കെ പരസ്യമായി പ്രകടപ്പിക്കുന്ന വ്യക്തിയാണ് കേന്ദ്ര മന്ത്രിയും നടനുമായി സുരേഷ് ഗോപി.മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുമ്ബില്‍ പോലും സുരേഷ് ഗോപി ദേഷ്യപ്പെടുന്നത് നാം പലതവണ കണ്ടു. അത്തരത്തില്‍ ഒരു സംഭവത്തിനാണ് വ്യാഴാഴ്ച വൈകീട്ട് ആലപ്പുഴ സാക്ഷിയായത്.ഔദ്യോഗിക വാഹനം കാണാത്തതിനെ തുടർന്ന് മുന്നില്‍ കണ്ട ഓട്ടോറിക്ഷയില്‍ കയറിപ്പോകുകയായിരുന്നു സുരേഷ് ഗോപി. ഹരിപ്പാട് മണ്ണാറശാല ക്ഷേത്രത്തിലെ പുരസ്കാര ദാന ചടങ്ങിനെത്തിയതായിരുന്നു കേന്ദ്ര മന്ത്രി.
മുഖ്യാത്ഥിതിയായി പരിപാടിയില്‍ പങ്കെടുത്ത സുരേഷ് ഗോപി സേവഭാരതിയുടെ സ്റ്റാളും ഉദ്ഘാടനം ചെയ്ത് തിരികെ പോകാനായി വാഹനം പാർക്ക് ചെയ്ത ഇടത്തേക്ക് സുരേഷ് ഗോപി പെട്ടെന്ന് തന്നെ എത്തുകയും ചെയ്തു. എന്നാല്‍ സുരേഷ് ഗോപി എത്തിയപ്പോള്‍ പാർക്ക് ചെയ്തിടത്ത് വാഹനം കാണാനില്ലായിരുന്നു.ഔദ്യോഗിക വാഹനത്തിനായി കുറച്ച് നേരം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടർന്ന് സമീപത്തെ ഓട്ടോ സ്റ്റാന്റില്‍ നിന്ന് ഓട്ടോ വരുത്തി അതില്‍ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ പൊലീസുകാർ ഔദ്യോഗിക വാഹനം കണ്ടെത്തി സുരേഷ് ഗോപി സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് പിന്നാലെയെത്തി. ഇതോടെ സുരേഷ് ഗോപി ഓട്ടോയില്‍ നിന്നും ഇറങ്ങി ഔദ്യോഗിക വാഹനത്തില്‍ കയറി കുമരകത്തേക്ക് പോകുകയും ചെയ്തു.
ആദ്യം പാർക്ക് ചെയ്തിടത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് വാഹനം മാറ്റിയിട്ടതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. സംഭവിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന ആരോപണവുമായി ബി ജെ പി രംഗത്ത് വന്നു. അതേസമയം പരിപാടിയോട് അനുബന്ധിച്ച് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഈ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാഹനം മാറ്റിയിട്ടതാണ് ആശയക്കുഴപ്പത്തിന് ഇടായക്കിയതെന്ന വാദവും ഉയരുന്നുണ്ട്.