Home Uncategorized ഭീകരാക്രമണ ഭീഷണി; കര്‍ണാടക തീരങ്ങളില്‍ സുരക്ഷ ശക്തമാക്കി

ഭീകരാക്രമണ ഭീഷണി; കര്‍ണാടക തീരങ്ങളില്‍ സുരക്ഷ ശക്തമാക്കി

by admin

കശ്മീരിലെ പഹല്‍ഗാം സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ‘ഓപറേഷൻ സിന്ദൂർ’ പദ്ധതിയുടെ ഭാഗമായി മാല്‍പെ ഉള്‍പ്പെടെയുള്ള കർണാടക തീരത്ത് സുരക്ഷാനടപടികള്‍ ശക്തമാക്കി.തീരദേശ സുരക്ഷാ പൊലീസ് (സി.എസ്.പി) തീരപ്രദേശത്ത് നിരീക്ഷണം ഊർജിതമാക്കി. ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന 324 കിലോമീറ്റർ നീളമുള്ള തീരപ്രദേശത്ത് മംഗളൂരു, മാല്‍പെ, കാർവാർ, കുംത, ഭട്കല്‍, ഹെജാമാഡി, ഹൊന്നവർ, ബെലെക്കേരി, ഗംഗോളി എന്നിവിടങ്ങളിലെ സി.എസ്.പി സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നു.

ഈ സ്റ്റേഷനുകളെല്ലാം സുരക്ഷാ ജാഗ്രത വർധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.ഒമ്ബത് പൊലീസ് സ്റ്റേഷനുകളിലായി 340ലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചു. അതില്‍ 180 പേർ പ്രത്യേകിച്ച്‌ തീരദേശ നിയന്ത്രണ സേനയുടെ ഭാഗമാണ്. 13 ബോട്ടുകളും ജെറ്റ് സ്കീകളും ഉപയോഗിച്ച്‌ 24 മണിക്കൂറും നിരീക്ഷണ പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് തീരദേശ സുരക്ഷാ എസ്.പി മിഥുൻ കുമാർ അറിയിച്ചു. കടലില്‍ പ്രവർത്തിക്കുന്ന ബോട്ടുകള്‍ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ കർശനമായി പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മംഗളൂരുവിലെ പഴയ തുറമുഖ പ്രദേശത്ത് സി.എസ്.പി പട്രോള്‍ ബോട്ടുകള്‍ നിരീക്ഷണം നടത്തി. ഒപ്പം സമീപത്തുള്ള ബോട്ടുകള്‍ പരിശോധിക്കുന്നതിനുള്ള മോക്ക് ഓപറേഷനും നടത്തി. ഇന്ത്യൻ നാവികസേന, തീരസംരക്ഷണ സേന, തീരദേശ സുരക്ഷാ പൊലീസ് എന്നിവർ തീരപ്രദേശത്തും ആഴക്കടലിലുമുള്ള പ്രവർത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. തീരദേശ സേനയുടെ കപ്പലുകള്‍ ഇതിനകം 24 മണിക്കൂറും കടലില്‍ പട്രോളിങ് നടത്തുന്നുണ്ട്.

വിദേശ കപ്പലുകളില്‍ നിരീക്ഷണം ശക്തമാക്കി. ലഭ്യമായ ബോട്ടുകള്‍ ഉപയോഗിച്ച്‌ തുടർച്ചയായ പട്രോളിഗ് ഷിഫ്റ്റുകളായി നടത്തുന്നുണ്ടെന്ന് മിഥുൻ കുമാർ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച മാല്‍പെയില്‍ അവലോകന യോഗം ചേർന്നു. മറ്റു ജില്ലകളില്‍നിന്ന് എത്തുന്ന ബോട്ടുകള്‍ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ നാലു ദിവസത്തിനിടെ നാലു ബോട്ടുകള്‍ക്ക് പിഴ ചുമത്തി. സംശയാസ്പദമായി കാണപ്പെടുന്ന ആരെയും ചോദ്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group