ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാർഗെ ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയാല്‍ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച തീരുമാനം വരുമെന്ന പ്രതീക്ഷയില്‍ കേരളം.ഇന്ന് രാത്രിയോടെ തീരുമാനം പ്രഖ്യാപിക്കാനിടയുണ്ട്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായി കേരളത്തില്‍ നിന്ന് മുൻ കെപിസിസി അധ്യക്ഷന്മാരെയും, പിസിസി അധ്യക്ഷന്മാരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഓരോരുത്തരെയും പ്രത്യേകം കണ്ട് രാഹുല്‍ സംസാരിക്കുന്നുണ്ട്.തിരക്കിട്ട ചർച്ചകള്‍ ഇന്ന് രാത്രിയോടെ പൂർത്തീകരിച്ച് പ്രശ്ന പരിഹാരം നിർദ്ദേശിക്കുമെന്നാണ് കരുതുന്നത്. കെപിസിസി മുൻ പ്രസിഡന്റുമാരുമായും വൈസ് പ്രസിഡന്റുമാരുമായും രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞെന്ന് റിപ്പോർട്ടുണ്ട്. ഒന്നര മണിക്കൂർ സമയമാണ് ഇതിനാി അനുവദിച്ചത്.മല്ലികാർജുൻ ഖർഗെ ഇന്ന്ന വൈകുന്നേരം ബെംഗളൂരുവില്‍നിന്ന് ഡല്‍ഹിയിലെത്തും. ഇതിനകം അഭിമുഖങ്ങള്‍ പൂർത്തീകരിച്ച് രാഹുല്‍ ഖാർഗെയുമായി ചർച്ച നടത്തും. തീരുമാനം ഇന്ന് രാത്രിയോ നാളെയോ ഉണ്ടാകും.കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് വർക്കിങ് കമ്മറ്റി അംഗങ്ങളെയും രാഹുല്‍ വിളിപ്പിച്ചിട്ടുണ്ട്. ഇവരെല്ലാം കെസി പക്ഷക്കാരാണെന്ന പ്രശ്നം വിഡി സതീശൻ ക്യാമ്പ് രാഹുലിനെ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
മുൻ കെപിസിസി അധ്യക്ഷന്മാരുടെ പിന്തുണ രണ്ടുപേർക്കും സമാസമമാണ്.സംസ്ഥാനത്തെ എംഎല്‍മാരില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നതാണ് ന്യായം എന്ന അടിസ്ഥാന പ്രശ്നത്തില്‍ വിഡി പക്ഷം ഉറച്ചു നില്‍ക്കുകയാണ്. മറ്റൊരു തെരഞ്ഞെടുപ്പു കൂടി നടത്തി മുഖ്യമന്ത്രിയെ നിയോഗിച്ചാല്‍ അത് തിരിച്ചടി നല്‍കിയേക്കും. ജനങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടാകും. ഘടകകക്ഷികള്‍ക്കിടയില്‍ വിഡി സതീശനുള്ള ശക്തമായ പിന്തുണയും ഗുണം ചെയ്യുമെന്ന് അദ്ദേഹത്തെ പിന്തുണക്കുന്നവർ കരുതുന്നു.തനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും രാഹുല്‍ഗാന്ധിയെ അറിയിച്ചതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഡല്‍ഹിയില്‍ പറഞ്ഞു. രാഹുല്‍ ചില സംശയങ്ങള്‍ ചോദിച്ചു. അതിനു മറുപടി പറഞ്ഞു. കഴിയുന്നത്ര വേഗം തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.തീരുമാനം നാളെ ഉണ്ടാകുമെന്ന് കെ മുരളീധരൻ പറഞ്ഞു. എംഎല്‍എമാരുടെ പിന്തുണ പരിഗണിക്കണമെന്നാണ് നിലപാടെന്ന് കെസി പക്ഷക്കാരനായ കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ഘടകക്ഷികള്‍ക്ക് ഇതില്‍ കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.