പൂനെ: മട്ടൻ കഴിക്കണമെന്ന് ആവശ്യപ്പെട്ട മകനെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തി. പൂനെ സ്വദേശിയായ മഹേഷ് ഗെയ്‌ക്‌വാദ് (30) ആണ് കൊല്ലപ്പെട്ടത്.ശ്രാവണ മാസത്തില്‍ കുടുംബം മാംസാഹാരം ഒഴിവാക്കിയിരുന്നു. ഇതിനിടെ വീട്ടില്‍ മട്ടൻ കഴിക്കണമെന്ന് മഹേഷ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് തുടക്കമിട്ടത്. ഇതേച്ചൊല്ലി പിതാവും മകനും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് തർക്കം കയ്യാങ്കളിയിലെത്തി. നിയന്ത്രണംവിട്ട പിതാവ് മഹേഷിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ മഹേഷ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായാണ് പൊലീസ് പറയുന്നത്. മകന്റെ മരണത്തിന് പിന്നാലെ വിവരം പൊലീസിനെ അറിയിക്കുന്നതിന് പകരം കൊലപാതകം മറച്ചുവയ്ക്കാൻ മാതാവും ഭർത്താവിനെ സഹായിച്ചു. തെളിവ് നശിപ്പിക്കാനും ഇരുവരും ശ്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്നുളള അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മഹേഷിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനും തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് ഇരുവർക്കുമെതിരെ നടപടി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
