പാകിസ്താനിലെ ലാഹോറില്‍ സ്‌ഫോടനമെന്ന് റിപ്പോര്‍ട്ട്. ലാഹോര്‍ വിമാനത്താവളത്തിന് സമീപമുള്ള വാള്‍ട്ടണ്‍ എയർഫീല്‍ഡിനടുത്താണ് സ്‌ഫോടനം നടന്നത്.വ്യാഴാഴ്ച രാവിലെയാണ് സംഭവം.തുടർച്ചയായി സ്ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ട്. ലാഹോറിലെ വാള്‍ട്ടണ്‍ റോഡില്‍ സൈറണുകള്‍ മുഴങ്ങി. ലാഹോറിലെ നാവിക സേന കോളജില്‍ നിന്നും പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.ഗോപാല്‍ നഗർ, നസീറാബാദ് എന്നിവിടങ്ങളില്‍ ഒന്നിലധികം സ്‌ഫോടനങ്ങളെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
വ്യാഴാഴ്ച രാവിലെ നഗരത്തില്‍ സ്‌ഫോടനശബ്ദം കേട്ടെന്നാണ് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ഫോടനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.പാകിസ്താനിലെ ഒമ്ബത് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആക്രമണം നടന്നതിന് പിന്നാലെയാണ് ലാഹോറില്‍ സ്‌ഫോടനമുണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിലാണ് പാകിസ്താന്‍.
അതേസമയം, അപ്രതീക്ഷിതമായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഫലമായി കൂടുതല്‍ പാകിസ്ഥാൻ സേനയെ ലാഹോറിലെത്തിച്ചിരിക്കുകയാണ്. ലാഹോറിന് അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിദ്ധ്യം കൂട്ടിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇന്ത്യൻ അതിർത്തിക്കടുത്തുള്ള പ്രധാന നഗരമാണ് ലാഹോർ.
വാഗാ അതിർത്തിയില്‍ നിന്നും രണ്ടര മണിക്കൂർ യാത്ര ചെയ്താല്‍ ലാഹോറിലെത്താം. ഈ സാഹചര്യത്തില്‍ കൂടിയാണ് ലാഹോറില്‍ കൂടുതല്‍ പാക് സൈനികരെ എത്തിച്ചിരിക്കുന്നത്. ഇന്നലെ രാത്രി പാകിസ്ഥാൻ, ഇന്ത്യയ്ക്കെതിരെ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. പഞ്ചാബ് അതിർത്തിയില്‍ പാക് വിമാനങ്ങളെത്തിയെങ്കിലും ഇന്ത്യൻ പോർ വിമാനങ്ങള്‍ ഈ ഭാഗത്തേക്ക് വന്നതോടെ തിരികെ പോയെന്നാണ് വിവരം.