മൈസൂരു ഇൻഫോസിസ് കാമ്ബസില്‍ കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമം മൂന്നാം ദിവസവും തുടർന്നു.ചൊവ്വാഴ്ച പുലർച്ച രണ്ടിനാണ് പുള്ളിപ്പുലിയുടെ ദൃശ്യം പാർക്കിങ് കേന്ദ്രത്തിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞത്. ഡ്രോണ്‍ കാമറയുടെ സഹായത്തോടെയാണ് തിരച്ചില്‍.380 ഏക്കർ വിസ്തൃതിയുള്ളതാണ് കാമ്ബസ്. കൂടുതല്‍ വനംവകുപ്പ് ജീവനക്കാരെ വിന്യസിക്കുകയും പ്രധാന മേഖലകളില്‍ കെണികള്‍ സ്ഥാപിക്കുകയും ചെയ്തതായി മൈസൂരു ഡിവിഷൻ ചീഫ് ഫോറസ്റ്റ് ഓഫിസർ മാലതി പ്രിയ പറഞ്ഞു. ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സർവേറ്റർ ബസവരാജിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നേടിയ ലെപേഡ് ടാസ്‌ക് ഫോഴ്‌സ് സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.

ബുധനാഴ്ച രാവിലെ കാമ്ബസിനകത്തെ മരത്തില്‍ പുലിയെ കണ്ടിരുന്നു. തുടർന്ന് കാമ്ബസിന്റെ നാല് ഗേറ്റുകളും അടച്ചു. ക്രിസ്മസ് അവധിക്ക് നാട്ടില്‍പ്പോയവരോട് വർക്ക് ഫ്രം ഹോമില്‍ തുടരാനാണ് ഇൻഫോസിസ് അധികൃതർ നിർദേശം നല്‍കിയിരിക്കുന്നത്. ഹെബ്ബാള്‍ ഇൻഡസ്ട്രിയല്‍ ഏരിയക്ക് സമീപം സ്ഥിതിചെയ്യുന്ന കാമ്ബസ് പുള്ളിപ്പുലികളുടെ ആവാസകേന്ദ്രമെന്നറിയപ്പെടുന്ന സംരക്ഷിതവനത്തിനു സമീപമാണ്. ഭക്ഷണംതേടി പുലി വനത്തില്‍നിന്ന് ഇറങ്ങിയതാകാമെന്നാണ് വനം അധികൃതരുടെ നിഗമനം. 2011ല്‍ കാമ്ബസിനകത്ത് പുള്ളിപ്പുലി കയറിയിരുന്നു. വനംവകുപ്പ് ഇതിനെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് അയക്കുകയാണ് ചെയ്തത്.
മൈസൂരുവിലെ ഇൻഫോസിസ് ഗ്ലോബല്‍ എജുക്കേഷൻ സെന്ററില്‍ നാലായിരത്തോളം പേരാണ് പരിശീലനത്തിലുള്ളത്. ഇതില്‍ പരിശീലനം നേടുന്നവരും ജീവനക്കാരുമായി 1300ഓളം മലയാളികളാണ്. കാമ്ബസിന് പുറത്തുള്ള വില്ലകളിലും മലയാളി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരെല്ലാം ഭീതിയില്‍ കഴിയുകയാണ്.