ബെംഗളൂരു: എൻട്രൻസ് പരീക്ഷ എഴുതണമെങ്കില്‍ പൂണൂല്‍ അഴിച്ചുവെക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് കർണാടകയില്‍ വിവാദം.ബെംഗളുരുവിലെ കൃപാനിധി കോളജില്‍ നടന്ന പരീക്ഷയ്ക്കിടയിലാണ് അഞ്ച് ബ്രാഹ്മണ വിദ്യാർത്ഥികളോട് പൂണൂല്‍ ധരിച്ച് പരീക്ഷാഹാളിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് ഇൻവിജലേറ്റർമാർ അറിയിച്ചത്.കഴിഞ്ഞ വർഷം നടന്ന പരീക്ഷയിലും സമാന സംഭവം വിവാദമായപ്പോള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ പൂണൂല്‍ അഴിപ്പിക്കരുതെന്ന് സർക്കാർ നിർദ്ദേശം നല്‍കിയിരുന്നു. പ്രൊഫഷണല്‍ കോളജുകളിലേക്കുള്ള പ്രവേശനത്തിന് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്ന പൊതു പരീക്ഷയ്ക്കിടെയാണ് സംഭവം.
പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പൂണൂലുകള്‍ അഴിച്ചുവെക്കണമെന്ന് ഇൻവിജിലേറ്റർ ആവശ്യപ്പെട്ടതായാണ് വിദ്യാർത്ഥികള്‍ പറഞ്ഞത്. പരീക്ഷകഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികള്‍ പുറത്തെത്തി രക്ഷിതാക്കളെ വിവരമറിയിച്ചതോടെ പരീക്ഷാകേന്ദ്രത്തില്‍ വാക്കേറ്റമുണ്ടായി. പൂണൂല്‍ ഊരിമാറ്റരുതെന്ന സ്റ്റാൻഡിങ് നിർദ്ദേശം ഉണ്ടായിരിക്കെ അത് ഊരിമാറ്റാൻ ആവശ്യപ്പെട്ടതിന്റെ ഉദ്ദേശ്യത്തെ രക്ഷിതാക്കള്‍ ചോദ്യം ചെയ്യുകയായിരുന്നു.”പരീക്ഷാകേന്ദ്രത്തില്‍ ലോഹങ്ങളുടെ പ്രവേശിക്കാൻ പാടില്ല എന്നത് അറിയാമായിരുന്നു, എന്നാല്‍ എന്തിനാണ് പൂണൂല്‍ അഴിച്ചുവെക്കുന്നതെന്നു മനസ്സിലായില്ലെന്ന്” പരീക്ഷാർത്ഥികളില്‍ ഒരാള്‍ പറഞ്ഞു. കൈയ്യില്‍ കെട്ടിയിരുന്ന ചരടുകളടക്കം ഇൻവിജിലേറ്റർമാർ ഊരിമാറ്റിയതായും വിദ്യാർത്ഥികള്‍ പരാതിപ്പെട്ടു.ശിവമോഗ, ബിദർ, തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും സമാനമായ വിവാദങ്ങളുണ്ടായതോടെ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി എം സി സുധാകർ മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കി.