ബെംഗളൂരു: ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവറും യാത്രക്കാരനും തമ്മിലുണ്ടായ ഹ്രസ്വമെങ്കിലും അർത്ഥവത്തായ ഒരു സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചർച്ചാവിഷയംപൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും വ്യക്തിപരമായ ഉത്തരവാദിത്തങ്ങളെക്കുറിച്ചും വലിയ പാഠങ്ങള്‍ നല്‍കുന്നതാണ് ഈ വീഡിയോ.എക്സില്‍ (ട്വിറ്റർ) പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പ്രകാരം, യാത്ര കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങിയ യാത്രക്കാരനോട് തന്റെ സീറ്റ് ഒന്ന് പരിശോധിക്കാൻ ഡ്രൈവർ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാരൻ അശ്രദ്ധമായി സീറ്റില്‍ കൈതട്ടി പോകാൻ ശ്രമിച്ചെങ്കിലും, സീറ്റില്‍ മാലിന്യമുണ്ടെന്ന് ഉറപ്പിച്ച ഡ്രൈവർ അയാളെ തിരികെ വിളിച്ച് അത് പൂർണ്ണമായും വൃത്തിയാക്കാൻ ആവശ്യപ്പെട്ടു.
യാതൊരു തർക്കത്തിനും നില്‍ക്കാതെ യാത്രക്കാരൻ അത് അനുസരിക്കുകയും സീറ്റ് വൃത്തിയാക്കിയ ശേഷം മടങ്ങുകയും ചെയ്തു.യാത്രക്കാർ നല്‍കുന്ന പണം വാഹനത്തില്‍ മാലിന്യം നിക്ഷേപിക്കാനുള്ള ലൈസൻസ് അല്ലെന്ന ശക്തമായ സന്ദേശമാണ് ഈ വീഡിയോ നല്‍കുന്നത്.ഓട്ടോറിക്ഷ എന്നത് കേവലം ഒരു വാഹനമല്ല, മറിച്ച് ആ ഡ്രൈവറുടെ ഏക ഉപജീവനമാർഗ്ഗമാണ്. അത് വൃത്തിയായി സൂക്ഷിക്കാൻ അദ്ദേഹത്തിന് പൂർണ്ണ അവകാശമുണ്ടെന്ന വാദത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്.പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പലർക്കും സ്വന്തം വാഹനത്തിന് നല്‍കുന്ന പരിഗണനയോ ശുചിത്വബോധമോ ഉണ്ടാകാറില്ല എന്ന വിമർശനം കമന്റ് ബോക്സുകളില്‍ വ്യാപകമാണ്.
സാംസ്‌കാരികമായ ഉന്നതി അവകാശപ്പെടുമ്പോഴും അടിസ്ഥാനപരമായ സിവിക് സെൻസ് പ്രകടിപ്പിക്കുന്നതില്‍ പലരും പരാജയപ്പെടുന്നു എന്നതിന്റെ ഉദാഹരണമായാണ് ഈ സംഭവം ചൂണ്ടിക്കാണിക്കപ്പെടുന്നത്.വീഡിയോ വൈറലായതോടെ ഡ്രൈവറുടെ ആത്മവിശ്വാസത്തെയും നിലപാടിനെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. “നമ്മുടെ നഗരങ്ങള്‍ വൃത്തിയായിരിക്കണമെങ്കില്‍ ഓരോ വ്യക്തിയും സ്വന്തം പ്രവർത്തികളില്‍ ഉത്തരവാദിത്തം കാണിക്കണം” എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അന്യന്റെ അധ്വാനത്തെയും സ്വത്തിനെയും ബഹുമാനിക്കാത്തവർക്കെതിരെ ഇത്തരം പ്രതികരണങ്ങള്‍ അനിവാര്യമാണെന്നും, ഈ ഓട്ടോ ഡ്രൈവർ സമൂഹത്തിന് ഒരു മാതൃകയാണെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കുറിക്കുന്നു. പൊതുവിടങ്ങളിലെ പെരുമാറ്റദൂഷ്യങ്ങള്‍ക്കെതിരെ ശബ്ദമുയർത്താൻ മടിക്കേണ്ടതില്ല എന്ന ഓർമ്മപ്പെടുത്തല്‍ കൂടിയായി ഈ ചെറിയ വീഡിയോ മാറി.