കൊച്ചി: ഗ്യാസ് വിലവർധനവില്‍ പ്രതിഷേധിച്ച് ഹോട്ടലുടമകള്‍ പണിമുടക്കിലേക്ക്. ഈമാസം ആറിന് ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.ഹോട്ടല്‍ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെ 19 കിലോ ഭാരമുള്ള എല്‍.പി.ജി വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ ഒറ്റയടിക്ക് 993 രൂപയുടെ വർധനവ് വരുത്തിയത് ഹോട്ടല്‍ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇന്ന് മതുല്‍ ഹോട്ടലുകള്‍ സിലിണ്ടർ ലഭിക്കുമ്പോള്‍ ഒന്നിന് 1000 രൂപ അധികം നല്‍കണം. വൻവിലക്കയറ്റം ഹോട്ടല്‍ മേഖലയുടെ നിലനില്‍പ്പിനെതന്നെ ബാധിക്കുമെന്ന് ഹോട്ടല്‍ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് നരിക്കളത്തില്‍ സുഗുണൻ പറഞ്ഞു.പുതുക്കിയ നിരക്കുപ്രകാരം ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായും മുംബൈയില്‍ 3,024 രൂപയായും ഉയർന്നു. ഫെബ്രുവരി 28ന് ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിക്കുന്നത്.
മാർച്ചില്‍ 144 രൂപയും ഏപ്രിലില്‍ 200 രൂപയും വർധിപ്പിച്ചിരുന്നു. പുതിയ വർധനവ് ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, മറ്റ് ചെറുകിട വ്യവസായങ്ങള്‍ എന്നിവയെ കടുത്ത പ്രതിസന്ധിയിലാക്കി. ഇത് പുറത്തുനിന്നുള്ള ഭക്ഷണത്തിനും ഹോം ഡെലിവറിക്കും വില വർധിക്കാൻ കാരണമായേക്കും.ശരാശരി ഹോട്ടലിന് ഒരു ദിവസം നാലു സിലിണ്ടർവരെ ഗ്യാസ് വേണം. ഇങ്ങനെ നാലുസിലിണ്ടർ ഉപയോഗിക്കുന്ന ഇടത്തരം ഹോട്ടലുകള്‍ക്ക് ഒരു മാസം ഗ്യാസ് ഇനത്തില്‍ മാത്രം ഒന്നര ലക്ഷം രൂപ അധികം ചെലവ് വരും. ഒരുവിധത്തിലും പിടിച്ചുനില്ക്കാൻ പറ്റാത്ത അവസ്ഥയാണെന്നും വ്യാപാരികള്‍ പറയുന്നു. ഇക്കഴിഞ്ഞ ജനുവരില്‍ 1800 രൂപയായിരുന്ന സിലിണ്ടർ വിലയാണ് 3100 കടന്നിരിക്കുന്നത്. ചെറുകിട, ഇടത്തരം ഹോട്ടലുകളെയും ഇവിടങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവരെയുമാണ് വിലക്കയറ്റം വയറ്റത്തടിക്കുക. തൊഴിവാളികള്‍, ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാർഥികള്‍, സ്വകാര്യ സ്ഥാപനങ്ങിലും മറ്റും തൊഴിലെടുക്കുന്ന ഭക്ഷണത്തിന് സ്ഥിരം ഹോട്ടലുകളെ ആശ്രയിക്കുന്ന ജീവനക്കാർ എന്നിവർക്ക് വിലക്കയറ്റം വൻ ദുരിതമാണ് സമ്മാനിക്കുക.