ബെംഗളൂരു: മൈസൂരുവിലെ കോളേജ് ഹോസ്റ്റലുകളില്‍ മലയാളി വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നല്‍കിയ സംഭവത്തില്‍ ഇടപെട്ട് കെ സി വേണുഗോപാല്‍ എംപി.ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് വിഷയത്തില്‍ കെ സി ഇടപെട്ടത്. കർണാടക ആരോഗ്യമന്ത്രിയെ ഫോണില്‍ വിളിച്ച കെ സി കർശന നടപടിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. 5 കോളേജുകളില്‍ ഇത്തരത്തില്‍ വൃത്തിഹീനമായ ഭക്ഷണമാണ് നല്‍കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. ഗ്ലോബല്‍ എഡ്യൂക്കേഷണല്‍ സർവീസ് എന്ന ഏജൻസിയാണ് 5 കോളേജുകളിലും ഭക്ഷണം എത്തിക്കുന്നത്. കോഴിക്കറിയില്‍ നിന്ന് തൂവലും ചോരയും ചപ്പാത്തിയില്‍ നിന്ന് പ്ലാസ്റ്റികും ചോറില്‍നിന്ന് പാറ്റയെയും കിട്ടിയതായി വിദ്യാർത്ഥികള്‍ പരാതിപ്പെടുന്നു.
ഭക്ഷ്യ വിഷബാധ പതിവെന്നും വിദ്യാർഥികള്‍ പറയുന്നു. മെസ്സ് ഫീ ആയി വാങ്ങുന്നത് പ്രതിവർഷം 80,000 രൂപയാണ്.പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കില്ല. ചോദ്യം ചെയ്താല്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നും വിദ്യാർത്ഥികള്‍ പറയുന്നു. ഇന്റേണല്‍മാർക്ക് കട്ട് ചെയ്യും, സർട്ടിഫിക്കറ്റുകള്‍ നല്‍കില്ല എന്ന് പറയും. വിദ്യാർത്ഥികള്‍ പകർത്തിയ ദൃശ്യങ്ങള്‍ പുറത്ത്. ഗ്ലോബല്‍ എഡ്യൂക്കേഷൻ സർവീസ് എന്ന ഏജൻസി കോളേജുകളുമായി ഒത്തുകളിക്കുകയാണെന്നും വിദ്യാർത്ഥികള്‍ ഒന്നടങ്കം പറയുന്നു. മലയാളികളാണ് മെസ്സ് നടത്തുന്നത്.