വിമാനത്താവളങ്ങളിലെ നീണ്ട ക്യൂകളും ആവർത്തിച്ചുള്ള രേഖാ പരിശോധനകളും ഇനി പഴങ്കഥയാകാൻ ഒരുങ്ങുന്നു. യാത്രക്കാരുടെ മുഖം തന്നെ തിരിച്ചറിയല്‍ രേഖയാകുന്ന ഡിജി യാത്ര ബയോമെട്രിക് സംവിധാനം രാജ്യാന്തര യാത്രകളിലും നിർബന്ധമാക്കിയതോടെ ഇന്ത്യൻ വിമാനയാത്ര കൂടുതല്‍ സ്മാർട്ടും വേഗതയേറിയതുമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.ജൂണ്‍ ഒന്ന് മുതല്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ പ്രധാന രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്കാണ് ഫേഷ്യല്‍ റെക്കഗ്നിഷൻ അധിഷ്ഠിത ഡിജി യാത്ര സംവിധാനം നിർബന്ധമാക്കിയത്. വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങള്‍ ലളിതമാക്കുകയും സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യുക എന്നതാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
കടലാസ് രഹിതവും സമ്പർക്കരഹിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന ഈ പരിഷ്‌കാരം ആഭ്യന്തര സർവീസുകളില്‍ നേരത്തെ തന്നെ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇപ്പോള്‍ രാജ്യാന്തര യാത്രകളിലേക്കും ഇത് വ്യാപിപ്പിക്കുകയാണ്.പുതിയ സംവിധാനത്തിലൂടെ ബോർഡിങ് പാസ് സ്കാൻ ചെയ്യല്‍, തിരിച്ചറിയല്‍ രേഖകള്‍ വീണ്ടും വീണ്ടും പരിശോധിക്കല്‍ തുടങ്ങിയ നടപടികള്‍ ഗണ്യമായി കുറയും. യാത്രക്കാരുടെ മുഖം ഡിജി യാത്ര പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന ബയോമെട്രിക് വിവരങ്ങളുമായി ഒത്തുനോക്കിയാണ് തിരിച്ചറിയല്‍ സ്ഥിരീകരിക്കുക. ഇതോടെ പ്രധാന പരിശോധന കേന്ദ്രങ്ങളിലെ തിരക്കും കാത്തിരിപ്പും കുറയുമെന്നാണ് വിലയിരുത്തല്‍.ഡല്‍ഹി ഇന്ദിരാഗാന്ധി, മുംബൈ ഛത്രപതി ശിവജി മഹാരാജ്, ബെംഗളൂരു കെംപഗൗഡ, ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളങ്ങളില്‍ ഇതിനായി പ്രത്യേക ബയോമെട്രിക് ഇ-ഗേറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഫേഷ്യല്‍ റെക്കഗ്നിഷൻ ക്യാമറകള്‍ യാത്രക്കാരുടെ ചിത്രം തത്സമയം പകർത്തി ഡിജി യാത്ര പ്രൊഫൈലിലെ വിവരങ്ങളുമായി താരതമ്യം ചെയ്യും. പരിശോധന വിജയകരമായി പൂർത്തിയായാല്‍ അധിക രേഖാ പരിശോധനകളില്ലാതെ യാത്ര തുടരാൻ കഴിയും.എന്നാല്‍ ഈ സൗകര്യം ഉപയോഗിക്കാൻ യാത്രക്കാർ മുൻകൂട്ടി തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. യാത്രയ്ക്ക് കുറഞ്ഞത് 48 മണിക്കൂർ മുമ്പെങ്കിലും ഡിജി യാത്ര ആപ്പില്‍ ബോർഡിങ് പാസും ആധാർ മുഖേന സ്ഥിരീകരിച്ച സെല്‍ഫിയും അപ്‌ലോഡ് ചെയ്യണം. വിവരങ്ങള്‍ കൃത്യമായി പുതുക്കിയിട്ടുണ്ടെന്നും ഉറപ്പാക്കണം.രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഡിജി യാത്ര സംവിധാനം ഇതിനോടകം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം പദ്ധതി ആരംഭിച്ചതിന് ശേഷം പത്തുകോടിയിലധികം യാത്രകളില്‍ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
2027ഓടെ രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്കും സംവിധാനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.വിമാനത്താവളങ്ങള്‍ മാത്രമല്ല, വിമാനക്കമ്പനികളും പുതിയ മാറ്റത്തിനനുസരിച്ച് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര തുടങ്ങിയ ഇന്ത്യൻ കമ്പനികള്‍ യാത്രക്കാർക്കായി നിർദേശങ്ങള്‍ പുറപ്പെടുവിച്ചുകഴിഞ്ഞു. ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന നിരവധി രാജ്യാന്തര വിമാനക്കമ്പനികളും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് ആവശ്യമായ പരിശീലനവും മാർഗനിർദേശങ്ങളും നല്‍കിത്തുടങ്ങിയിട്ടുണ്ട്.മുഖം തന്നെയാകും ഇനി ബോർഡിങ് പാസിന് പകരം തിരിച്ചറിയല്‍ രേഖ. വിമാനയാത്രയെ കൂടുതല്‍ വേഗത്തിലാക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്ന ഈ ഡിജിറ്റല്‍ മാറ്റം ഇന്ത്യയിലെ വ്യോമയാന രംഗത്തിന്റെ പുതിയ അധ്യായമായി മാറുകയാണ്.