ബെംഗളൂരു: മുന്‍പ് താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തെക്കുറിച്ച് ഗൂഗിളില്‍ വണ്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കിയ എന്‍ജിനിയറിങ് വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു.ആണ്‍കുട്ടികള്‍ താമസിക്കുന്ന സ്ഥാപനത്തിന്‍റെ ഉടമ ഉള്‍പ്പെടെ അഞ്ച് പേരാണ് 18കാരനെ ക്രൂരമായി മര്‍ദിച്ചത്. മാർച്ച് 17 ന് രാത്രി കർണാടകയിലെ മംഗളൂരുവിലെ കദ്രി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.കലബുറഗി സ്വദേശിയായ വികാസിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ആറ് മാസമായി ഈ പിജിയിലായിരുന്നു വികാസ് താമസിച്ചിരുന്നത്.
തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. ശുചിത്വക്കുറവ്, വൃത്തിഹീനമായ ടോയ്‌ലറ്റുകള്‍, ഭക്ഷണത്തിലെ പ്രാണികളുടെ സാന്നിധ്യം എന്നിവ ചൂണ്ടിക്കാട്ടി യുവാവ് ഗൂഗിളില്‍ പിജിക്ക് വണ്‍ സ്റ്റാർ റേറ്റിംഗ് നല്‍കി. ഇതിനു പിന്നാലെ പിജി ഉടമ സന്തോഷ് വികാസിനെ ഭീഷണിപ്പെടുത്തുകയും കമന്‍റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. വികാസ് സമ്മതിച്ചപ്പോള്‍ സന്തോഷും മറ്റ് നാല് പേരും ചേര്‍ന്നു ബലപ്രയോഗത്തിലൂടെ കമന്‍റ് നീക്കം ചെയ്യാൻ നിര്‍ബന്ധിക്കുകയും മര്‍ദിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പിജി ഉടമയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങള്‍ ബെംഗളൂരുവിലെ ഏറ്റവും വലിയ ലാഭം കൊയ്യുന്ന ബിസിനസാണ്. ഒരു റൂമില്‍ തന്നെ ഡബിള്‍ ഡെക്കര്‍, ത്രിബിള്‍ ഡെക്കര്‍ ബെഡ് ഇട്ട് അഞ്ചും ആറും പേരെ കുത്തിനിറച്ച് പതിനായിരങ്ങളാണ് വാടകയിനത്തില്‍ കൈപ്പറ്റുന്നത്. ബെംഗളൂരുവിലെ പിജി ഉടമകള്‍ മുറികളുടെ എണ്ണമനുസരിച്ച് പ്രതിമാസം 2.5 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ സമ്ബാദിക്കുന്നുണ്ട്
ജോലിക്കാരിക്ക് സംശയം തോന്നിയതോടെ കള്ളി വെളിച്ചത്ത്; 86 വയസുകാരിയില്‍ നിന്നും 20 കോടി തട്ടിയ സംഘം പിടിയില്‍
: 86 വയസുള്ള സ്ത്രീയില്‍ നിന്നും 20 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. മുംബൈയിലാണ് സംഭവം.ഡിജിറ്റല്‍ അറസ്റ്റിലൂടെയാണ് പ്രതികള്‍ പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. സിബിഐ ഓഫീസര്‍ ആണെന്ന് പറഞ്ഞ് തട്ടിപ്പ് സംഘത്തിലെ ഒരാള്‍ സ്ത്രീയെ ബന്ധപ്പെടുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഹൃത്തിക് ശേഖര്‍ താക്കൂര്‍ (25), റസീക്ക് അസന്‍(20), ഷയാന്‍ ജമീല്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പ്രതികള്‍ രണ്ട് മാസത്തോളമാണ് ഇരയാക്കപ്പെട്ട സ്ത്രീയെ ഡിജിറ്റല്‍ അറസ്റ്റിന് വിധേയമാക്കിയത്. ഓരോ മൂന്ന് മണിക്കൂറിലും അവര്‍ സ്ത്രീയെ ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു.
ഈ മാസം ആദ്യമാണ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി പൊലീസിന് ലഭിക്കുന്നത്. പരാതിപ്രകാരം സിബിഐ ഓഫീസറാണെന്ന് പറഞ്ഞാണ് സ്ത്രീക്ക് ഫോണ്‍ കോള്‍ വരുന്നത്. ആധാര്‍ നമ്ബര്‍ ഉപയോഗിച്ച് കൊണ്ട് ഒരു ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്നും ആ അക്കൗണ്ട് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുണ്ട് എന്നും പ്രതികള്‍ സ്ത്രീയെ തെറ്റിദ്ധരിപ്പിച്ചു. കേസ് അന്വേഷിക്കുന്നത് സിബിഐ ആണെന്നും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യുകയാണെന്നും പ്രതികള്‍ പറഞ്ഞു. വിവരങ്ങള്‍ പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ സ്ത്രീയില്‍ നിന്നും അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കിയത്. കേസില്‍ മക്കളെ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും കോടതിയില്‍ ചിലവുകളുണ്ടെന്ന് പറഞ്ഞുമാണ് പ്രതികള്‍ ഇവരില്‍ നിന്നും 20.26 കോടി രൂപ തട്ടിയെടുത്തത്. അന്വേഷണം പൂര്‍ത്തിയായ ഉടന്‍ പണം തിരികെ ലഭിക്കും എന്നും ഇവര്‍ സ്ത്രീയോട് പറഞ്ഞു.
സ്ത്രീയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ വീട്ടുജോലിക്കാരി ഇവരുടെ മകളെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്. പണം അയച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ അന്താരാഷ്ട്ര സൈബര്‍ തട്ടിപ്പ് സംഘത്തിന്‍റെ ഭാഗമാണോ എന്ന് സംശയിക്കുന്നതായി സൈബര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.