Home Featured ബംഗളൂരു: നവജാത ശിശുവിനെ മോഷ്ടിച്ച്‌ 14.5 ലക്ഷം രൂപക്ക് വിറ്റ കേസ് ; ഡോക്ടര്‍ക്ക് 10 വര്‍ഷം തടവും പിഴയും

ബംഗളൂരു: നവജാത ശിശുവിനെ മോഷ്ടിച്ച്‌ 14.5 ലക്ഷം രൂപക്ക് വിറ്റ കേസ് ; ഡോക്ടര്‍ക്ക് 10 വര്‍ഷം തടവും പിഴയും

by admin

ബംഗളൂരു: നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി 14.5 ലക്ഷം രൂപക്ക് വിറ്റ കേസില്‍ മനോരോഗ വിദഗ്ധക്ക് ബംഗളൂരു സിറ്റി കോടതി 10 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.നാഗർഭാവി നിവാസിയായ രശ്മി ശശികുമാറിനാണ് (33) ജഡ്ജി സിബി സന്തോഷ് ശിക്ഷ വിധിച്ചത്. ജാമ്യത്തിലിറങ്ങിയ രശ്മി വിധി പ്രസ്താവിക്കുമ്ബോള്‍ കോടതിയില്‍ ഉണ്ടായിരുന്നു. ഉടൻതന്നെ അവരെ കസ്റ്റഡിയിലെടുത്ത് ബംഗളൂരു സെൻട്രല്‍ ജയിലിലേക്ക് അയച്ചു. 2020 മേയ് 29ന് ചാമരാജ്പേട്ടയിലെ ബി.ബി.എം.പി (സിവിക് ബോഡി) ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

കുഞ്ഞിന് ജന്മം നല്‍കിയ മാതാവ് ഡോക്ടർ നിർദേശിച്ച മരുന്നുകള്‍ കഴിച്ചശേഷം ഉറങ്ങിപ്പോയി. 45 മിനിറ്റിനുശേഷം ഉണർന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ കണ്ടെത്തി രശ്മിയെ അറസ്റ്റ് ചെയ്യാൻ ഏകദേശം ഒരു വർഷമെടുത്തു. 2021 മേയ് 29ന് വാടക ഗർഭധാരണത്തിലൂടെ കുഞ്ഞ് തങ്ങളുടേതാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട വടക്കൻ കർണാടകയിലെ ദമ്ബതികളില്‍നിന്ന് പൊലീസ് കുഞ്ഞിനെ കണ്ടെടുത്തു. ഉദ്യോഗസ്ഥർ അവരുടെ വീട്ടിലെത്തിയപ്പോള്‍ വഞ്ചനയെക്കുറിച്ച്‌ അറിയാതെ ദമ്ബതികള്‍ സന്തോഷത്തോടെ കുട്ടിയുടെ ഒന്നാം ജന്മദിനം ആഘോഷിക്കുകയായിരുന്നു.

700ലധികം സാക്ഷികളുടെ അഭിമുഖങ്ങള്‍, 300 സി.സി.ടി.വി റെക്കോഡിങ്ങുകളുടെ വിശകലനം, 5,000 ഫോണ്‍ കാള്‍ റെക്കോഡുകള്‍ എന്നിവയുടെ പരിശോധന ഉള്‍പ്പെട്ട ശ്രമകരമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. 2015ല്‍ ഹുബ്ബള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് രശ്മി ദമ്ബതികളെ കണ്ടുമുട്ടിയത്. ദമ്ബതികള്‍ക്ക് പ്രത്യേക പരിഗണന ആവശ്യമുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. വാടക ഗർഭധാരണം ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ജനിപ്പിക്കാൻ സഹായിക്കുമെന്ന് രശ്മി അവർക്ക് ഉറപ്പുനല്‍കി.

2019ല്‍ ബംഗളൂരുവില്‍നിന്ന് ഒരു വാടക അമ്മയെ കണ്ടെത്തിയെന്ന് തെറ്റായി അവകാശപ്പെട്ട് അവർ പിതാവില്‍നിന്ന് ജൈവ സാമ്ബിളുകള്‍ ശേഖരിച്ചു. 2020 മേയ് മാസത്തോടെ ഒരു കുഞ്ഞ് ജനിക്കുമെന്ന് വാഗ്ദാനം ചെയ്ത് അവർ അവരില്‍നിന്ന് 14.5 ലക്ഷം രൂപയും വാങ്ങി. തീയതി അടുത്തെത്തിയപ്പോള്‍ ബി.ബി.എം.പി ആശുപത്രിയിലെ സുരക്ഷ സംവിധാനങ്ങള്‍ കുറവായിരുന്നതിനാല്‍ ആശുപത്രിയാണ് സുരക്ഷിതമെന്ന് രശ്മി തിരിച്ചറിഞ്ഞു.

തട്ടിക്കൊണ്ടുപോകല്‍ നടത്തുന്നതിന് മുമ്ബ് അവള്‍ പലതവണ പ്രസവ വാർഡ് സന്ദർശിച്ചു. മേയ് 29ന് മാതാവിന് ഉറക്ക ഗുളികകള്‍ നല്‍കാൻ ഒരു ആശുപത്രി അറ്റൻഡന്റിനോട് നിർദേശിക്കുകയായിരുന്നു. മാതാവ് അബോധാവസ്ഥയിലായപ്പോള്‍ രശ്മി കുഞ്ഞിനെ എടുത്തുകൊണ്ടുപോകുകയായിരുന്നു. വിജയനഗറിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ കുട്ടിയെ ദമ്ബതികള്‍ക്ക് കൈമാറി. ജൈവ മാതാപിതാക്കളും വടക്കൻ കർണാടക ദമ്ബതികളും തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ വൈകാരിക നിമിഷങ്ങളാല്‍ നിറഞ്ഞതായിരുന്നു വിചാരണ

കുട്ടിയുടെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മകനെ വീണ്ടും കാണാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. അതേസമയം, ഒരു വർഷത്തോളം അവനെ വളർത്തിയ സ്ത്രീ സത്യം പഠിച്ചപ്പോള്‍ തകർന്നുപോയി. ഡി.എൻ.എ പരിശോധനയില്‍ കുട്ടിയുടെ യഥാർഥ മാതാപിതാക്കളെ സ്ഥിരീകരിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ ബി.എച്ച്‌. ഭാസ്‌കർ പറഞ്ഞു. രശ്മി ദമ്ബതികളില്‍നിന്ന് 14.5 ലക്ഷം രൂപ കൈപ്പറ്റിയതായി ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു. ഫോണ്‍ രേഖകള്‍ അവർ തമ്മിലുള്ള ദീർഘകാല ബന്ധവും വെളിപ്പെടുത്തുന്നു. തട്ടിക്കൊണ്ടുപോകല്‍ നടന്ന ദിവസം രശ്മി ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്നതിന്റെ സൂചനയാണ് മൊബൈല്‍ ടവർ ഡേറ്റ നല്‍കുന്നത്. അവളുടെ ശിക്ഷ ഉറപ്പാക്കുന്നതില്‍ ഈ തെളിവുകള്‍ നിർണായകമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group