ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ വീണ്ടും ഒന്നാമത്. നാഷണല്‍ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട ‘ക്രൈം ഇൻ ഇന്ത്യ 2024’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാവുന്നത്.രാജ്യത്തെ 19 മെട്രോപൊളിറ്റൻ നഗരങ്ങളില്‍ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന പീഡന മരണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഡല്‍ഹി തന്നെയാണ് മുന്നില്‍.2024-ല്‍ മാത്രം ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരായ 13,396 കേസുകള്‍ രജിസ്റ്റർ ചെയ്തു. 19 പ്രമുഖ നഗരങ്ങളില്‍ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷം 1,058 ബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ‘ബലാത്സംഗത്തോടൊപ്പമുള്ള കൊലപാതകം/കൂട്ടബലാത്സംഗം’ വിഭാഗത്തില്‍ ആറ് കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ലൈംഗിക പീഡന കേസുകളിലും ഡല്‍ഹി (316) തന്നെയാണ് മുന്നില്‍. മുംബൈ (286), ബെംഗളൂരു (180) എന്നിവയാണ് തൊട്ടുപിന്നാലെയുള്ള നഗരങ്ങള്‍.
2024-ല്‍ ഡല്‍ഹിയില്‍ 109 സ്ത്രീധന മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഭർത്താവോ ബന്ധുക്കളോ നടത്തുന്ന ക്രൂരതകളുമായി ബന്ധപ്പെട്ട് 4,647 കേസുകള്‍ ഇവിടെ രജിസ്റ്റർ ചെയ്തു. രണ്ടാമതുള്ള ലഖ്‌നൗവില്‍ (1,446) റിപ്പോർട്ട് ചെയ്തതിനേക്കാള്‍ മൂന്നിരട്ടിയോളം വരുമിത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട 3,974 കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു.ഐ.പി.സി (IPC), ഭാരതീയ ന്യായ സംഹിത (BNS) എന്നിവ പ്രകാരം ഡല്‍ഹിയില്‍ ആകെ 11,795 കേസുകള്‍ രജിസ്റ്റർ ചെയ്തപ്പോള്‍, പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മുംബൈയില്‍ ഇതിന്റെ പകുതിയില്‍ താഴെ (4,972) കേസുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. വിവസ്ത്രയാക്കാൻ ശ്രമിക്കുക അല്ലെങ്കില്‍ ബലം പ്രയോഗിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിലും (279 കേസുകള്‍) ഡല്‍ഹി തന്നെയാണ് ഒന്നാമത്.ഡല്‍ഹിയിലെ കൈലാഷ് ഹില്‍സില്‍ 22 വയസ്സുള്ള ഐ.ഐ.ടി ബിരുദധാരിയെ മുൻ വീട്ടുജോലിക്കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഈ വർഷം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.