തെലങ്കാനയില്‍ എഞ്ചിനീയറിങ് വിദ്യാർഥിയെ കുത്തിക്കൊന്നു. ബൊമ്മന യുവൻ/ അഖില്‍ (22) ആണ് കൊല്ലപ്പെട്ടത്. നാലു വർഷമായി യുവാവ് ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചിരുന്നു.ഈ പെണ്‍കുട്ടിയുടെ സഹോദരനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അവസാന വർഷ എഞ്ചിനീയറിങ് വിദ്യാർഥിയാണ് കൊല്ലപ്പെട്ട അഖില്‍. ഇന്ദിര നഗർ കോളനിയില്‍ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരിക്കവേയാണ് സംഭവം. ബൈക്കിലെത്തിയ പത്തോളം ആളുകള്‍ അഖിലിനെ ചോദ്യം ചെയ്യുകയും പിന്നാലെ കത്തികൊണ്ട് കുത്തുകയുമായിരുന്നു. തലയിലും കഴുത്തിലും കൈകളിലും കുത്തിപ്പരുക്കേല്‍പ്പിച്ചതിന് പിന്നാലെ ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.നാലുവർഷമായി ഒരു പെണ്‍കുട്ടിയുമായി അഖില്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതാവാം കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പെണ്‍കുട്ടിയുടെ സഹോദരൻ കൊലപാതകത്തില്‍ പങ്കെടുത്തതായാണ് പ്രാഥമിക നിഗമനം. അതേസമയം, സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.