ബെംഗളൂരു നിവാസികളെ സംബന്ധിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രയോളം തലവേദന തീർക്കുന്ന മറ്റൊന്നില്ല. പലപ്പോഴും മണിക്കൂറുകളോളം വാഹനങ്ങളുമായി കുടുങ്ങി കിടക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്.എന്നാല്‍ വൈകാതെ തന്നെ ഈ യാത്ര ദുരിതത്തിന് പരിഹാരമാകും. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നമ്മ മെട്രോ ബ്ലൂ ലെൻ പ്രൊജക്ടിൻ്റെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതുവരെ 72 ശതമാനം പണികളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.ബെംഗളൂരു നമ്മ മെട്രോയിലെ നിർണായക പാതകളിലൊന്നാണ് ബ്ലൂ ലൈൻ. 14,788 കോടി ചെലവില്‍ ആണ് പദ്ധതി നടപ്പാക്കുന്നത്.
58.19 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. പണികള്‍ പൂർത്തിയാകുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായിട്ടായിരിക്കും പാത തുറന്ന് നല്‍കുക. 2027 ഓടെ ബ്ലൂ ലൈനിൻ്റെ പണികള്‍ പൂർണമായും പൂർത്തിയാക്കി തുറക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തല്‍.കെആർ പുര, ഹെബ്ബാള്‍, യെലഹങ്ക എന്നീ പ്രധാന കേന്ദ്രങ്ങള്‍ വഴി ദക്ഷിണ ബെംഗളൂരിലെ സെൻട്രല്‍ സില്‍ക്ക് ബോർഡിനെ കെംപഗൌഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതാണ് ബ്ലൂ ലൈൻ പാത. പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ എയർപോർട്ട് റോഡിലുള്ള ഗതാഗതക്കുരിക്കിന് വലയ ആശ്വാസമാകും എന്നാണ് വിലയിരുത്തല്‍.സിവില്‍ ജോലികള്‍ , ട്രാക്ക് സ്ഥാപിക്കല്‍ , സിഗ്നലിംഗ് എന്നിങ്ങനെ പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. നടപടികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (ബി എം ആർ സി എല്‍) അറിയിച്ചു. 2027 ജൂണോടെ ബാക്കിയുള്ള നിർമ്മാണ പ്രവത്തനങ്ങള്‍ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോർപറേഷൻ വ്യക്തമാക്കി.
നേത്തേ പദ്ധതി വലിയ രീതിയില്‍ ഇഴഞ്ഞിരുന്നു. സ്ഥലം ഏറ്റെടുക്കല്‍ പ്രശ്നങ്ങള്‍, മരം മുറിക്കാനുള്ള അനുമതികള്‍, ഔട്ടർ റിംഗ് റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്, തൊഴിലാളികളുടെ ദൗർലഭ്യം എന്നിവയായിരുന്നു വെല്ലുവിളി തീർത്തത്. എന്നാല്‍ പ്രതിസന്ധികളെയെല്ലാം മറികടന്ന് പദ്ധതിയുടെ പ്രവർത്തനങ്ങള്‍ കൃത്യതയോടെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ബ്ലൂ ലൈൻ പദ്ധതി നഗരത്തിലെ ഗതാഗതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. പദ്ധതി പൂർണമായും തുറക്കുന്നതോടെ ബെംഗളൂരിലെ ഐടി കോറിഡേറും വിമാനത്താവളവും തമ്മിലുള്ള ബന്ധം മെച്ചപ്പെടും. പ്രതിദിനം 6.15 ലക്ഷം പേർ ബ്ലൂ ലൈൻ മെട്രോയെ ആശ്രയിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. മാത്രമല്ല ബ്ലൂലൈൻ യാഥാർത്ഥ്യമാകുന്നതോടെ ഔട്ടർ റിംഗ് റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കും ശാശ്വത പരിഹാരമാകും. നിലവില്‍ ഈ മേഖലയില്‍ സ്വകാര്യ വാഹനങ്ങള്‍ ഏറെയാണ്.
എന്നാല്‍ മെട്രോ വരുന്നതോടെ ആളുകള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് മെട്രോയെ കൂടുതലായി ആശ്രയിച്ച് തുടങ്ങുമെന്നും അധികതർ പറഞ്ഞു.മെട്രോ വരുന്നതോടെ യാത്രസമയം ഗണ്യമായി കുറയും എന്ന കാര്യത്തില്‍ തർക്കമില്ല. യാത്ര എളുപ്പമാക്കാൻ പലരും സ്വകാര്യ വാങ്ങനങ്ങള്‍ ഉപേക്ഷിക്കുന്നതോടെ നഗരത്തിലെ കാർബണ്‍ പുറംതള്ളല്‍ കുറക്കാനും സഹായിക്കും. അതുപോവെ തന്നെ മെട്രോയുടെ ഭാഗമായുള്ള വാക്ക് വേകള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കും.മെട്രോ വരുന്നതോടെ ഗതാഗത സൌകര്യങ്ങളില്‍ വലിയൊരു മാറ്റം സംജാതമാകുന്നതിനോടൊപ്പം തന്നെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും കുതിച്ചുച്ചാട്ടം ഉണ്ടാകും. കെആർ പുരം, ഹെബ്ബാള്‍, യെലഹങ്ക,ഉത്തര ബെംഗളൂരു പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വീടുകള്‍ക്കും മറ്റ് കൊമേഷ്യല്‍ പ്രോപ്പർട്ടികള്‍ക്കുമുള്ള ഡിമാൻ്റ് കൂടും. വിമാനത്താവളത്തിലേക്കും ഐടി നഗരങ്ങളിലേക്കും യാത്ര എളുപ്പമാകുന്നതോടെ മെട്രോ സ്റ്റേഷനുകള്‍ക്ക് ചുറ്റും പുതിയ ഭവന പദ്ധതികളും ആരംഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.