ബെംഗളൂരുവിൽ ഹിന്ദിയിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ റിക്ഷ ഡ്രൈവറുമായി തർക്കത്തിലേർപ്പെട്ട ഉത്തരേന്ത്യൻ യുവാവ്, പിന്നീട് കന്നടയിൽ മാപ്പ് പറഞ്ഞുകൊണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ ചർച്ചകൾക്ക് ഇടയാക്കി.

കഴിഞ്ഞ 9 വർഷമായി ബംഗളൂരുവിലാണ് താമസിക്കുന്നതെന്നും, നഗരവുമായി തനിക്ക് വലിയ വികാരബന്ധമുണ്ടെന്നുമാണ് യുവാവ് വീഡിയോയിൽ പറയുന്നത്. എന്നാൽ ഇതുവരെ കന്നഡ സംസാരിക്കാനോ പഠിക്കാനോ ഒരുശ്രമവും നടത്തിയില്ലെന്നും, അത് തന്റെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയായിരുന്നുവെന്നും യുവാവ് തുറന്നുപറയുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച തർക്കത്തിന്റെ വീഡിയോയിൽ, യുവാവ് ഓട്ടോ റിക്ഷ ഡ്രൈവറോട് ഹിന്ദിയിൽ സംസാരിക്കാൻ ആവശ്യപ്പെടുകയും അതിനെതിരെ ഡ്രൈവർ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്യുന്ന ദൃശ്യമുണ്ട്. “നിങ്ങൾ ബംഗളൂരുവിലാണ് താമസിക്കുന്നത്, കന്നഡ സംസാരിക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്” എന്നായിരുന്നു ഡ്രൈവറുടെ ശക്തമായ നിലപാട്.
ഇതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. നിരവധി പേർ കന്നഡ ഭാഷയെ അനുകൂലിച്ചും മറ്റു ചിലർ എതിർത്തുമൊക്കെ സോഷ്യൽ മീഡിയകളിൽ യുദ്ധം നടന്നു കൊണ്ടിരിക്കുകയാണ്.