സുള്ള്യ: ദക്ഷിണ കന്നഡയില്‍ പത്ത് ദിവസത്തിനിടെ നടന്നത് മൂന്ന് കൊലപാതകങ്ങള്‍. ഇവയെല്ലാം പ്രതികാര കൊലകളാണെന്നാണ് സൂചന.കാസര്‍ഗോഡ് സ്വദേശി മഷൂദ്, സുള്ള്യയിലെ പ്രവീണ്‍, സൂരത്ത്ക്കല്ലിലെ ഫാസില്‍ എന്നിവരാണ് കൊല്ലപെട്ടത്. മഷൂദിന്റെ കൊലപാതകത്തിന് പിന്നാലെയാണ് രണ്ട് കൊലപാതകങ്ങള്‍ നടന്നത്.
സംഘര്‍ഷ സാധ്യത മുന്‍ നിര്‍ത്തി കര്‍ണാടകയില്‍ അതീവ ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ കന്നഡയില്‍ രാത്രികാല കര്‍ഫ്യു നിലവില്‍ വന്നു. അതിര്‍ത്തി കടന്നെത്തുന്ന മുഴുവന്‍ വാഹനങ്ങളും പരിശോധിച്ചതിനു ശേഷമാണ് കടത്തി വിടുന്നത്.
മംഗളൂരു നഗരം പൂര്‍ണ്ണമായും പോലീസ് വലയത്തിലാണ്. സംഘര്‍ഷത്തിന് അയവ് വരുത്താന്‍ സര്‍വ്വകക്ഷി സമാധാനയോഗവും ചേര്‍ന്നിട്ടുണ്ട്.ജൂലൈ 21 നാണ് കാസര്‍ഗോഡ് മെഗ്രാല്‍ പുത്തൂര്‍ സ്വദേശി മഷൂദ് സുള്ള്യയിലെ ബെല്ലാരയക്ക് സമീപം കൊല്ലപെട്ടത്. ഇതിനു തൊട്ടു പിന്നാലെയാണ് ബെല്ലാരയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് കൃത്യം നടത്തിയത്.
പ്രവീണിന്റെ കൊലപാതകം നടന്നു രണ്ടാം ദിവസമാണ് സൂറത്ത്കല്ലിലെ ഫാസില്‍ അക്രമി സംഘത്തിന്റെ വെട്ടേറ്റ് മരിച്ചത്.ഇയാള്‍ക്ക് രാഷ്ട്രീയ സംഘടനയില്‍ അംഗത്വമോ ക്രിമിനല്‍ പശ്ചാത്തലമോ ഇല്ലെന്നാണ് പോലീസ് പറയുന്നത്.
പ്രവീണ്‍ കൊലപാതകത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ആണ് പ്രതിക്കൂട്ടിലെങ്കില്‍ ഫാസിലിന്റെ കൊലപാതകത്തില്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് ആരോപണവിധേയര്‍. സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ പോലീസ് നിയന്ത്രണവും ശക്തമാക്കി.
ദക്ഷിണ കന്നഡ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. രാത്രികാല കര്‍ഫ്യൂഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെ അടച്ചിടാനും നിര്‍ദ്ദേശമുണ്ട്.