Home ഗൾഫ് ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച ചരക്ക് കപ്പലിന് നേരെ ആക്രമണം; കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച ചരക്ക് കപ്പലിന് നേരെ ആക്രമണം; കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെ രക്ഷപ്പെടുത്തി

മസ്‌കറ്റ്: ഒമാൻ തീരത്ത് ഡ്രോണ്‍ ആക്രമണത്തെത്തുടർന്ന് ഇന്ത്യയില്‍ നിന്നുള്ള ചരക്ക് കപ്പല്‍ മുങ്ങി. ഗുജറാത്തില്‍ നിന്നുള്ള ‘ഹാജി അലി’ എന്ന ചരക്ക് കപ്പലാണ് ഒമാൻ തീരത്ത് കടലില്‍ മുങ്ങിയത്.കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ നാവികരെയും ഒമാൻ അധികൃതർ സുരക്ഷിതമായി രക്ഷപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ 3:30 ഓടെ ഒമാന്റെ വടക്കൻ തീരത്തുള്ള ലിമയ്ക്ക് സമീപമായിരുന്നു സംഭവം.ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ സലായ തുറമുഖത്ത് രജിസ്റ്റർ ചെയ്തതാണ് ഈ കപ്പല്‍. സോമാലിയയില്‍ നിന്ന് ഷാർജയിലേക്ക് കന്നുകാലികളുമായി പോവുകയായിരുന്നു ഹാജി അലി. യാത്രയ്ക്കിടെ അജ്ഞാത സ്ഫോടകവസ്തു കപ്പലില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇത് ഡ്രോണോ മിസൈലോ ആയിരിക്കുമെന്നാണ് സംശയം. ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപിടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട് കപ്പല്‍ കടലില്‍ മുങ്ങി. അപകടസമയത്ത് കപ്പലിലുണ്ടായിരുന്ന 14 അംഗ സംഘം ഉടൻ തന്നെ അപായ സൂചന നല്‍കി.

ഇവർ ലൈഫ് ബോട്ടുകളിലേക്ക് മാറി. ഒമാൻ കോസ്റ്റ് ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനത്തില്‍ ഇവരെ സുരക്ഷിതമായി ദീബ തുറമുഖത്ത് എത്തിച്ചു. കപ്പല്‍ ഉടമ സുല്‍ത്താൻ അഹമ്മദ് സംഗർ നാവികർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന കന്നുകാലികളെല്ലാം ചത്തു.സംഭവത്തില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യൻ പതാക വഹിച്ച കപ്പലിന് നേരെ നടന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്നും വാണിജ്യ കപ്പലുകളെയും സാധാരണക്കാരായ നാവികരെയും ലക്ഷ്യം വയ്ക്കുന്നത് അപലപനീയമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ-യുഎസ് സംഘർഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ മേഖലയിലെ സമുദ്ര സുരക്ഷയെക്കുറിച്ച്‌ വലിയ ആശങ്കയാണ് ഉയരുന്നത്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group