ബെംഗളൂരു: തമിഴ്നാട്ടിലേക്ക് അന്തഃസംസ്ഥാന മെട്രോ പാത ആരംഭിക്കില്ലെങ്കിലും തമിഴ്നാട് അതിർത്തി വരെ മെട്രോ പാത നീട്ടാനൊരുങ്ങി ബെംഗളൂരു നമ്മ മെട്രോ.കുറഞ്ഞ 9 സ്റ്റേഷനുകളുള്ള 10.5 കിലോമീറ്റർ നീളമുള്ള എലവേറ്റഡ് ഇടനാഴിയാണ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ചുള്ള സാധ്യത പഠനം ബിഎംആർസിഎല്‍ പൂർത്തിയാക്കി.ബൊമ്മസാന്ദ്രയില്‍ നിന്ന് തുടങ്ങി തമിഴ്നാട് അതിർത്തിയിലെ അത്തിബെലെ വരെ പാത നീട്ടാനാണ് പദ്ധതി. ബൊമ്മസാന്ദ്രയില്‍ നിന്നും 1.5 കിമി അകലെയുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസസ് ആയിരിക്കും ആദ്യ സ്റ്റേഷൻ. 1.8 കിമി ദൂരമുള്ള ചന്ദപുര സർക്കിള്‍, പഴയ ചന്ദാപുര, തിരുമഗൊണ്ടനഹള്ളി, ബാലഗരനഹള്ളി,അത്തിബെലെ ഇൻഡസ്ട്രിയല്‍ ഏരിയ, യാദവനഹള്ളി,കൃഷ്ണസാഗര, അത്തിബെലെഎന്നിവയായിരക്കും മറ്റ് സ്റ്റേഷനുകള്‍.
ദേശീയ പാത 44ലെ ഹൊസൂർ റോഡിന് വലതുവശത്ത് കൂടിയാണ് പാത നിർദേശിച്ചിരിക്കുന്നത്. പാതയിലുട നീളം കാല്‍നട മേല്‍പ്പാലങ്ങളും സബ്വേകളും നിർമ്മിക്കും. സാധ്യത പഠന റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചതായി ബിഎംആർസിഎല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡെക്കാൻ ഹെരാള്‍ഡ് റിപ്പോർട്ട് ചെയ്തു. വിശദമായി ഡിപിആർ തയ്യാറാക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും ഇതിനായി ഉടൻ തന്നെ ടെൻഡർ ക്ഷണിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.ഹൊസൂരിനും ബൊമ്മസാന്ദ്രയ്ക്കുമിടയില് പുതിയൊരു മെട്രോപാത നിർമ്മിക്കുമെന്ന് കഴിഞ്ഞ ദിവസം തമിഴ്നാട് ധനമന്ത്രി എൻ മേരി വില്‍സണ്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. 12 സ്റ്റേഷനുകളോടെ 23 കിലോമീറ്റർ നീളമുള്ള മെട്രോ പാത നിർമ്മിക്കുമെന്നും ഇതില്‍ 12 കിമി കർണാടകത്തിലും 11 കിമി തമിഴ്നാട്ടിലൂടെയായിരിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് കർണാടക സർക്കാരിൻ്റെ തിടുക്കപ്പെട്ട നീക്കം.
തമിഴ്നാട് സർക്കാർ നിർദേശം പ്രയോഗികമല്ലെന്നും ഇരു സംസ്ഥാനങ്ങളിലേയും മെട്രോ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്നും കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു.പ്രധാനമായും നാല് വ്യത്യാസങ്ങളാണ് ബിഎംആർസിഎല്‍ ചൂണ്ടിക്കാട്ടിയത്. ബെംഗളൂരു മെട്രോ 750V ഡിസി തേർഡ്-റെയില്‍ സിസ്റ്റമാണ് ഉപയോഗിക്കുന്നത്, എന്നാല്‍ 25kV എസി ഓവർഹെഡ് ലൈൻ സിസ്റ്റമാണ് തമിഴ്നാട് നിർദേശിച്ചത്. ബിഎംആർസിഎല്‍ 6 കോച്ചുള്ള ട്രെയിൻ സെറ്റുകളാണ് പ്രവത്തിപ്പിക്കുന്നത്. ചെന്നൈ മെട്രോ കോർപറേഷൻ നിർദേശിച്ചതാകട്ടെ 3 കോച്ചുകളുള്ള ട്രെയിൻ സെറ്റുകളാണ്. ഭൂമി ആര് ഏറ്റെടുക്കുമെന്നത് സംബന്ധിച്ചോ എങ്ങനെ ഏറ്റെടുക്കുമെന്നത് സംബന്ധിച്ചോ വ്യക്തത ഉണ്ടായിരുന്നില്ല. മാത്രമല്ല വരുമാനം എങ്ങനെ പങ്കിടും എന്നത് സംബന്ധിച്ചുള്ള അവ്യക്തതയും നിലനിന്നിരുന്നു.അതുകൊണ്ട് തന്നെ ഇരുസംസ്ഥാനങ്ങളും അവരുടെ അതിർത്തികള്‍ വരെ മെട്രെ നിർമ്മിക്കട്ടെയെന്നാണ് കർണാടക സർക്കാരിൻ്റെ നിർദേശം.മേല്‍പ്പാലങ്ങള്‍ വഴി ഈ മെട്രോകളേയും ബന്ധിപ്പിക്കുന്നതാകും ഉചിതമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.