Home കർണാടക രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു; കൊലപാതകത്തിന് ശേഷം വ്യാജകഥയും ‘വീഴ്ചക്കാരെയും’ ഒരുക്കി: കൂട്ടുപ്രതിയുടെ വെളിപ്പെടുത്തല്‍

രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു; കൊലപാതകത്തിന് ശേഷം വ്യാജകഥയും ‘വീഴ്ചക്കാരെയും’ ഒരുക്കി: കൂട്ടുപ്രതിയുടെ വെളിപ്പെടുത്തല്‍

by ടാർസ്യുസ്

ബെംഗളൂരു: കന്നഡ നടൻ ദർശൻ തൂഗുദീപ ഉള്‍പ്പെട്ട രേണുകസ്വാമി കൊലക്കേസില്‍ നിർണായക വെളിപ്പെടുത്തലുകളുമായി കൂട്ടുപ്രതി.ദർശന്റെ അടുത്ത അനുയായിയായ പ്രദൂഷ് എസ്. റാവു കേസില്‍ മാപ്പുസാക്ഷിയാകാൻ ബെംഗളൂരു കോടതിയെ സമീപിച്ചതോടെയാണ് 2024 ജൂണ്‍ 8-ന് നടന്ന സംഭവങ്ങളെക്കുറിച്ചുള്ള വിശദമായ അവകാശവാദങ്ങള്‍ പുറത്തുവന്നത് .കുറ്റകൃത്യവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ദർശന്റെ പങ്കും തുറന്നുപറയാൻ തയ്യാറാണെന്നാണ് റാവുവിന്റെ ഹർജിയിലെ നിലപാട്.രേണുകസ്വാമിയെ ബെംഗളൂരുവിലെ കാമാക്ഷിപാളയയിലെ ഷെഡില്‍ ദർശനും മറ്റുള്ളവരും ചേർന്ന് മർദിച്ചെന്നാണ് റാവുവിന്റെ ഹർജിയിലെ ആരോപണം. ദർശന്റെ സഹതാരവും അന്നത്തെ പങ്കാളിയുമായ പവിത്ര ഗൗഡയുടെ സമൂഹമാധ്യമ പോസ്റ്റുകളില്‍ രേണുകസ്വാമി നടത്തിയെന്ന് ആരോപിക്കുന്ന അശ്ലീല പരാമർശങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കേസ്.

ഷെഡിലെത്തിയപ്പോള്‍ നിരവധി പേർ രേണുകസ്വാമിയെ വളഞ്ഞുനില്‍ക്കുന്നത് കണ്ടതായും ദർശൻ ഇയാളെ സന്ദേശങ്ങളുടെ പേരില്‍ അധിക്ഷേപിച്ചതായും റാവു പറയുന്നു.റാവുവിന്റെ ആരോപണം പ്രകാരം, ദർശൻ രേണുകസ്വാമിയെ നൈലോണ്‍ കയർ ഉപയോഗിച്ച്‌ മർദിക്കുകയും കഴുത്തിലും നെഞ്ചിലും ചവിട്ടുകയും പിന്നീട് ഇരുകാലുകളും നെഞ്ചില്‍ വച്ച്‌ നില്‍ക്കുകയും ചെയ്തു. പവിത്ര ഗൗഡയോട് ചെരുപ്പ് ഉപയോഗിച്ച്‌ രേണുകസ്വാമിയെ അടിക്കാൻ ദർശൻ ആവശ്യപ്പെട്ടതായും തുടർന്ന് മറ്റുള്ളവർ വടികൊണ്ട് മർദിച്ചതായും റാവു ഹർജിയില്‍ പറയുന്നു. ആക്രമണം തുടർന്നാല്‍ രേണുകസ്വാമി മരിക്കുമെന്ന് താൻ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മർദനം നിർത്തിയില്ലെന്നും പിന്നീട് ദർശന്റെ ഡ്രൈവർ ലക്ഷ്മണ്‍ ഇയാള്‍ മരിച്ചതായി അറിയിച്ചെന്നും റാവു ആരോപിക്കുന്നു.മരണം സംഭവിച്ചതിന് പിന്നാലെ സംഭവം മറച്ചുവെക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും റാവു അവകാശപ്പെടുന്നു.

ദർശന്റെ വീട്ടിലെത്തി മരണം അറിയിച്ചപ്പോള്‍, സഹകരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് നടൻ ഭീഷണിപ്പെടുത്തിയതായാണ് ഹർജിയിലെ ആരോപണം. തുടർന്ന് സാമ്പത്തിക തർക്കത്തെ ചുറ്റിപ്പറ്റിയുള്ള വ്യാജ കൊലപാതകകഥ തയ്യാറാക്കുകയും കുറ്റം ഏറ്റെടുക്കാൻ ചിലരെ കണ്ടെത്തുകയും ചെയ്തതായി റാവു പറയുന്നു. ഇതിനായി 15 ലക്ഷം രൂപ രണ്ടുപേർക്ക് നല്‍കിയതായും അദ്ദേഹം ആരോപിച്ചു.തുടർന്ന് രേണുകസ്വാമിയുടെ മൃതദേഹം വെള്ള നിറത്തിലുള്ള സ്കോർപിയോ വാഹനത്തില്‍ മാറ്റി ഉപേക്ഷിക്കാൻ സ്ഥലം അന്വേഷിച്ചതായും ഒടുവില്‍ ഒരു ഓടയ്ക്ക് സമീപം മൃതദേഹം ഉപേക്ഷിച്ചതായും റാവു പറയുന്നു. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ചിലർ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയെന്നും താനും മറ്റ് ചിലരും പിന്നീട് പൊലീസിന്റെ പിടിയിലായെന്നും അദ്ദേഹം അവകാശപ്പെട്ടു.രേണുകസ്വാമി കൊലക്കേസില്‍ ദർശനും പവിത്ര ഗൗഡയും ഉള്‍പ്പെടെയുള്ള പ്രതികളെ 2024-ല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന റാവുവിന്റെ മാപ്പുസാക്ഷി അപേക്ഷയിലെ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെട്ട വസ്തുതകളല്ല. അപേക്ഷയില്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ കേസിന്റെ തുടർനടപടികളില്‍ പരിശോധിക്കപ്പെടേണ്ടതാണ്.

You may also like

error: Content is protected !!
Join Our WhatsApp Group