കോഴിക്കോട് : സഹപാഠിയുടെ വീട്ടില്‍ നിന്നും സ്വർണാഭാരണങ്ങള്‍ മോഷ്ടിച്ച് കടന്നു കളഞ്ഞ യുവതി പിടിയില്‍. ബേപ്പൂർ സ്വദേശിനി ഗായത്രിയുടെ വീട്ടില്‍ നിന്നും 36 പവൻ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തിലാണ് ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ (24)യെ പൊലീസ് അറസ്റ്റ് ചെയ്തത്.ബെംഗളൂരു കോളജില്‍ പിജിക്ക് പഠിക്കുന്ന ഗായത്രിയുടെ സഹപാഠിയാണ് സൗജന്യ. ഗായത്രിയുടെ വീട്ടില്‍ നിന്നും സ്വർണം കവർന്ന യുവതി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തിരിച്ചെത്തിയ യുവതിയെ മുംബൈയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്ത്.ജൂലൈ 17നാണ് സൗജന്യ സഹപാഠിയായ ഗായത്രിയുടെ വീട്ടിലെത്തിയത്. രണ്ടുദിവസം ഗായത്രിക്കൊപ്പം താമസിച്ച യുവതി ജൂലൈ 19ന് തിരികെ പോയി. ഇതിനിടെ ഗായത്രിയുടെ വീട്ടിലെ 36 പവൻ സ്വർണാഭരണങ്ങളും സൗജന്യ കൈക്കലാക്കിയിരുന്നു. സൗജന്യ പോയതിന് ശേഷമാണ് സ്വർണം നഷ്ടമായ വിവരം വീട്ടുകാർ അറിയുന്നത്. മോഷ്ടിച്ച സ്വർണം പണയം വച്ചും വിറ്റും കിട്ടിയ കാശുകൊണ്ട് യുവതി താൻസാനിയായിലുള്ള ബന്ധുവിന്റെ അടുത്തേക്കു പോവുകയും ചെയ്തു.തനിക്ക് ഗുജറാത്തില്‍ പട്ടാളത്തില്‍ ജോലി കിട്ടിയെന്നും ഇനി പഠിക്കാൻ വരില്ലെന്നുമാണ് സൗജന്യ കോളജ് അധികൃതരെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ വന്നിറങ്ങി അനുജത്തിയുടെ കൂടെ താമസിക്കുമ്ബോഴാണ് പൊലീസിന് വിവരം ലഭിച്ചത്. സൗജന്യയെ തേടി പൊലീസ് പുറപ്പെട്ടതിനിടെ ഇവർ ഗുജറാത്തില്‍ നിന്നു മുംബൈയിലേക്ക് വിമാനത്തില്‍ വന്നു. മുംബൈയില്‍ നിന്നു ഹൈദരാബാദിലേക്കു പോകാൻ തയ്യാറെടുക്കുമ്ബോഴാണ് സൗജന്യ പൊലീസിന്റെ പിടിയിലായത്.മൂന്ന് സംഘങ്ങളായി ഗുജറാത്ത്, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിലയുറപ്പിച്ചിരുന്ന പൊലീസ് പ്രതിയെ വലയിലാക്കുകയായിരുന്നു. പ്രതിയെ ഇന്നു കേരളത്തിലെത്തിക്കും. ഫറോക്ക് എസിപി എ.എം.സിദ്ദിഖ്, എസ്‌ഐ സുജിത്, ബേപ്പൂർ എസ്‌ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്