ബെംഗളൂരു: കർണാടകത്തിലെ എം.എൽ.സി. തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ടുചെയ്തവരെ കണ്ടെത്താൻ വ്യത്യസ്തമാർഗവുമായി ബി.ജെ.പി. ധർമസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിൽവെച്ച് എം.എൽ.എ.മാരെക്കൊണ്ട് സത്യം ചെയ്യിക്കാനാണ് നീക്കം. ഇതിനായി ധർമസ്ഥലയിൽ നിയമസഭാ കക്ഷിയോഗം വിളിച്ചുചേർക്കാനൊരുങ്ങുകയാണ് പാർട്ടി.പാർട്ടിക്കാണോ വോട്ടുചെയ്തതെന്ന് എം.എൽ.എ.മാർ ക്ഷേത്രത്തിൽവെച്ച് ഏറ്റുപറയണം. ഇതോടെ, കൂറുമാറിയവർ ആരാണെന്ന കാര്യം വെളിപ്പെടുമെന്നാണ് നേതൃത്വം കരുതുന്നത്. 18-ന് നടന്ന എം.എൽ.സി. തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യിൽനിന്നും ജെ.ഡി.എസിൽനിന്നും ചോർന്ന വോട്ടുകൊണ്ട് കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചിരുന്നു.ഇത് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് വലിയ നാണക്കേടായി.
സംഭവം അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിനും കാരണമായി. ഇരുപാർട്ടികളിൽ നിന്നുമായി 11 വോട്ടുകളാണ് കോൺഗ്രസിന് ലഭിച്ചത്. ഇതിൽ ആറോ ഏഴോ വോട്ട് ബി.ജെ.പി. എം.എൽ.എ.മാരുടേതാണ് എന്നാണ് കരുതുന്നത്. ഇതിൽ നടപടിയെടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും ആരൊക്കെയാണ് കൂറുമാറിയതെന്ന് പാർട്ടിക്ക് പറയാനാകുന്നില്ല.ഇതോടെയാണ് ‘സത്യം ചെയ്യിക്കലു’മായി സംസ്ഥാന നേതൃത്വം രംഗത്തെത്തുന്നത്. മുഖം നഷ്ടമായ സംസ്ഥാന നേതൃത്വത്തിന് പ്രവർത്തകർക്കുമുന്നിൽ പിടിച്ചുനിൽക്കാനുള്ള മാർഗംകൂടിയാണിത്. പാർട്ടിക്ക് 63 എം.എൽ.എ.മാരാണുള്ളത്. യോഗം നാലോ അഞ്ചോ ദിവസത്തിനകം വിളിച്ചുചേർക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര പറഞ്ഞു.