ചെന്നൈ: തമിഴ്നാട്ടില്‍ വിജയ്യുടെ നേതൃത്വത്തില്‍ ടിവികെ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ കേരളത്തിന് വിമർശനം.മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ടിവികെ സർക്കാർ കേരളത്തിനെതിരെ പ്രതികരിച്ചത്. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങള്‍ തടയുമെന്നും ടിവികെ സർക്കാർ വ്യക്തമാക്കി. കേരളം പുതിയ അണക്കെട്ട് നിർമിക്കാൻ ശ്രമിച്ചാല്‍ അതിനെ ശക്തമായി എതിർക്കുമെന്ന നിലപാടാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ തമിഴ്നാട് മുന്നോട്ടുവച്ചത്.നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി ആദ്യം തമിഴ് തായ് വാഴ്ത്തുക്കളും പിന്നാലെ ദേശീയഗാനവും ആലപിച്ചു. വന്ദേമാതരം ആലപിക്കുന്നത് പൂർണമായും ഒഴിവാക്കി. തമിഴ്നാടിന്റെ കൂടി ചുമതലയുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്.
പുതിയ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണെന്ന് നയപ്രഖ്യാപനത്തില്‍ അദ്ദേഹം വ്യക്തമാക്കി.പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ പേരുകളും നയപ്രഖ്യാപനത്തില്‍ ഗവർണർ പരാമർശിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സർക്കാരാണ് തമിഴ്നാട്ടിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മുൻസർക്കാർ ലഹരിയൊഴുക്ക് തടഞ്ഞില്ലെന്നും കുറ്റകൃത്യങ്ങള്‍ പെരുകാൻ കാരണം ഇതാണെന്നും പറഞ്ഞ ഗവർണർ ഡിഎംകെയെ ശക്തമായ ഭാഷയില്‍ വിമർശിച്ചു. കേന്ദ്രത്തിനെതിരായ വിമർശനവും വായിച്ച ഗവർണർ ദ്വിഭാഷനയം തുടരുമെന്നും ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കുമെന്നും പ്രസംഗത്തില്‍ പറഞ്ഞു.