സർക്കാർ സർവീസുകളില്‍ സേവനമനുഷ്ഠിക്കുന്ന താത്കാലിക ജീവനക്കാർക്ക് വലിയ ആശ്വാസം നല്കുന്ന ഉത്തരവുമായി സുപ്രീം കോടതി.സർക്കാർ സർവീസിലെ താത്കാലിക ജീവനക്കാർക്കും പെൻഷൻ ലഭിക്കാൻ നിയമപരമായ അർഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എ. ജെ. മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ വിധിപ്രസ്താവം.“പെൻഷൻ എന്നത് തൊഴിലുടമയുടെ ഔദാര്യമല്ല, അതൊരു ഭരണഘടനാപരമായ അവകാശമാണ്” എന്ന് കോടതി നിരീക്ഷിച്ചു. പെൻഷൻ നല്‍കുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന കേന്ദ്ര സർക്കാരിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. ദീർഘകാലത്തെ സേവനത്തിലൂടെ ജീവനക്കാരൻ നേടിയെടുത്ത ‘മാറ്റിവെച്ച വേതനമാണ്’ പെൻഷനെന്ന് കോടതി കൃത്യമായി വിശദീകരിച്ചു. തൊഴിലുടമയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചല്ല പെൻഷൻ നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി.ബിഹാറില്‍ നിന്നുള്ള ഒരു സ്ത്രീ നല്കിയ ഹർജിയിലാണ് ഈ ചരിത്രപരമായ വിധി. പോസ്റ്റല്‍ ഡിപ്പാർട്ട്മെന്റില്‍ 30 വർഷത്തോളം താത്കാലിക ജീവനക്കാരനായിരുന്ന തന്റെ ഭർത്താവിന്റെ സേവനം സ്ഥിരപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പെൻഷൻ നിഷേധിച്ചതിനെതിരെയായിരുന്നു അവർ നിയമപോരാട്ടം ആരംഭിച്ചത്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും പട്ന ഹൈക്കോടതിയിലും പരാജയപ്പെട്ട ശേഷമാണ് അവർ സുപ്രീം കോടതിയെ സമീപിച്ചത്. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ലഭിച്ച ഈ വിധി, സമാനമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് താത്കാലിക ജീവനക്കാർക്ക് വലിയ ആശ്വാസമാണ് പകരുന്നത്.