ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈനിന്റെ 7.5 കിലോമീറ്റർ എലിവേറ്റഡ് സെക്ഷൻ (കലേന അഗ്രഹാര – തവരേക്കരെ) ഓഗസ്റ്റ് 15ഓടെ പ്രവർത്തനക്ഷമമാകും.ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) തെരഞ്ഞെടുപ്പിന് മുന്നോടിയായി പാതയുടെ ഉദ്ഘാടനം നടക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. മുൻപ് ജൂണില്‍ ഈ പാതയിലൂടെ മെട്രോ ട്രെയിനുകള്‍ കടന്നുപോകുമെന്ന സൂചകള്‍ പുറത്തുവന്നിരുന്നു.റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ്റെ (ആർഡിഎസ്‌ഒ) പരിശോധനകള്‍ മെയ് ഒൻപതിന് പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണർ (സിഎംആർഎസ്), റെയില്‍വേ സേഫ്റ്റി ചീഫ് കമ്മീഷണർ (സിസിആർഎസ്) എന്നിവയിലൂടെ റെയില്‍വേ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.
ഓഗസ്റ്റ് 15നകം കലേന അഗ്രഹാര – തവരേക്കരെ 7.5 കിലോമീറ്റർ പ്രവർത്തനക്ഷമമാക്കണമെന്ന് മുതിർന്ന ബിഎംആർസിഎല്‍ ഉദ്യോഗസ്ഥർ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അതേസമയം, സ്റ്റേഷൻ ജോലികളും ഡിപ്പോ ജോലികളും നിലവില്‍ പൂർത്തിയായിട്ടില്ല. ആർഡിഎസ്‌ഒ പരീക്ഷണങ്ങള്‍ പൂർത്തിയായിട്ടും സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പുകളൊന്നും ബിഎംആർസിഎല്‍ ഇതുവരെ ഔദ്യോഗികമായി നല്‍കിയിട്ടില്ല.പിങ്ക് ലൈനിന്റെ (കലേന അഗ്രഹാര – തവരെകെരെ) 7.5 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് പാതയിലേക്ക് ബിഇഎംഎല്‍ അഞ്ച് ട്രെയിൻ സെറ്റുകള്‍ വിതരണം ചെയ്തതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു. 2025 മാർച്ചില്‍ പിങ്ക് ലൈനിനായി ഏഴ് അധിക ട്രെയിനുകള്‍ (42 ബോഗികള്‍) വിതരണം ചെയ്യുന്നതിനായി BEML ന് 405 കോടി രൂപയുടെ മറ്റൊരു ഓർഡർ ലഭിച്ചു.
പദ്ധതി പൂർത്തിയാകുന്നതിലെ കാലതാമസം കാരണം ഒന്നാം ഘട്ടത്തിന്റെ ചെലവ് 2005ല്‍ 6,395 കോടി രൂപയില്‍ നിന്ന് 14,133 കോടി രൂപയായി ഉയർന്നു. രണ്ടാം ഘട്ടത്തിന്റെ ചെലവ് 2014ല്‍ 26,405 കോടി രൂപയില്‍ നിന്ന് 2024ല്‍ 40,614 കോടി രൂപയായും വർധിച്ചതായും ബിഎംആർസിഎല്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഡയറി സർക്കിളിനും നാഗവാരയ്ക്കും ഇടയിലുള്ള ശേഷിക്കുന്ന 13.7 കിലോമീറ്റർ ഭൂഗർഭ ഭാഗം 2026 ഡിസംബറോടെ പൂർത്തിയായേക്കും. ബെംഗളൂരു മെട്രോ യെല്ലോ ലൈൻ (ആർവി റോഡ് – ബൊമ്മസാന്ദ്ര) പിങ്ക്, ബ്ലൂ ലൈനുകളിലും പ്രവർത്തനങ്ങള്‍ തുടരുകയാണ്. രണ്ട് ലൈനുകളിലും പൂർണ്ണമായും ഡ്രൈവർരഹിത ട്രെയിനുകളാകും സർവീസ് നടത്തുകയെന്നാണ് അധികൃതർ നല്‍കുന്ന സൂചന.