ഉയർന്ന ശമ്പളമുള്ള ജോലി, നഗരത്തിലെ മികച്ച ലൈഫ്‌സ്റ്റൈല്‍, എല്ലാ സൗകര്യങ്ങളും കൈവശം… പുറത്തുനിന്ന് നോക്കുമ്പോള്‍ മെട്രോ നഗരങ്ങളിലെ യുവ പ്രൊഫഷണലുകളുടെ ജീവിതം പലർക്കും ‘സെറ്റായ ജീവിതം’ പോലെ തോന്നാറുണ്ട്.എന്നാല്‍ ആ ജീവിതത്തിന്റെ പിന്നില്‍ എത്ര വലിയ സാമ്പത്തിക സമ്മർദ്ദമാണ് ഒളിഞ്ഞിരിക്കുന്നത് എന്ന ചർച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശക്തമായിരിക്കുന്നത്. ബെംഗളൂരുവില്‍ താമസിക്കുന്ന ഒരു യുവ ദമ്പതികള്‍ പ്രതിമാസം 1.3 ലക്ഷത്തിലധികം ചെലവഴിച്ചിട്ടും സാമ്പത്തികമായി ബുദ്ധിമുട്ടുന്നുവെന്ന് തുറന്ന് പറഞ്ഞതാണ് പുതിയ ചർച്ചക്ക് വഴിവെച്ചിരിക്കുന്നത്. ‘നല്ല ശമ്പളം കിട്ടുന്നുണ്ടെങ്കിലും മാസാവസാനം കൈയില്‍ ഒന്നും ബാക്കിയാകുന്നില്ല” എന്ന അവരുടെ വാക്കുകളെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.പ്രൊഡക്റ്റ് മാനേജ്‌മെന്റ് മേഖലയിലാണ് ഈ ദമ്പതികള്‍ ജോലി ചെയ്യുന്നത്. ഇരുവരും നല്ല വരുമാനമുള്ള ജോലി ഉള്ളവരായിരുന്നിട്ടും ബെംഗളൂരുവിലെ സാധാരണ ജീവിതച്ചെലവുകള്‍ പോലും എത്രത്തോളം ഉയർന്നുവെന്നത് കാണിക്കാനാണ് അവർ തങ്ങളുടെ പ്രതിമാസ ചിലവുകളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചത്.
ആഡംബര ജീവിതം നയിക്കുന്നവരല്ല തങ്ങളെന്ന് അവർ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ദിവസേനയുള്ള സാധാരണ ആവശ്യങ്ങള്‍ പോലും എങ്ങനെ വലിയ സാമ്പത്തിക ബാധ്യതയാകുന്നു എന്നതാണ് അവർ ചൂണ്ടിക്കാട്ടിയത്.ഏറ്റവും കൂടുതല്‍ ആളുകളെ ഞെട്ടിച്ച കണക്ക് വാടകയുടേതായിരുന്നു.മാസം 56,000 രൂപയാണ് ഇവർ വീടിനായി മാത്രം ചെലവഴിക്കുന്നത്. ബെംഗളൂരുവിലെ പല പ്രദേശങ്ങളിലും വാടക കുത്തനെ ഉയർന്നിരിക്കുന്ന സാഹചര്യത്തില്‍, ഈ കണക്ക് നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് ചെലവുകളെക്കുറിച്ചുള്ള പഴയ ചർച്ചകള്‍ വീണ്ടും ശക്തമാക്കി. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന യുവാക്കളും മധ്യവർഗ്ഗ കുടുംബങ്ങളും ഉയർന്ന വാടക കാരണം വലിയ സാമ്പത്തിക സമ്മർദ്ദം നേരിടുന്നുവെന്നാണ് നിരവധി പേരുടെ അഭിപ്രായം.വാടക മാത്രമല്ല പലചരക്ക് സാധനങ്ങള്‍, വീട്ടുപയോഗ വസ്തുക്കള്‍, വൈദ്യുതി ബില്‍, ഇന്റർനെറ്റ്, മൊബൈല്‍ റീചാർജുകള്‍, ഇന്ധനച്ചെലവ്, ഓണ്‍ലൈൻ ഭക്ഷണ ഡെലിവറി, ഒടിടി ഉള്‍പ്പെടെയുള്ള സബ്സ്ക്രിപ്ഷനുകള്‍ എല്ലാം കൂടിയാണ് പ്രതിമാസം 1.3 ലക്ഷം ചെലവാകുന്നത്. തിരക്കേറിയ ജോലി ജീവിതം കാരണം വീട്ടുജോലികള്‍ക്കും പാചകത്തിനുമായി വീട്ടുവേലക്കാരെയും പാചകക്കാരെയും നിയമിക്കേണ്ടി വന്നതും ചെലവ് കൂട്ടി.
എന്നാല്‍ പലരെയും കൂടുതല്‍ അതിശയിപ്പിച്ചത്, ഈ മുഴുവൻ ചെലവുകളിലും ആഡംബര യാത്രകളോ ബ്രാൻഡഡ് ഷോപ്പിംഗുകളോ വലിയ വിനോദച്ചെലവുകളോ ഉള്‍പ്പെട്ടിരുന്നില്ല എന്നതാണ്. “സാധാരണ ജീവിതം നയിക്കാനായി പോലും ഇത്രയും പണം വേണമോ?” എന്ന ചോദ്യമാണ് നിരവധി പേർ സോഷ്യല്‍ മീഡിയയില്‍ ഉയർത്തിയത്.ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിലെ ജീവിതച്ചെലവ് നിയന്ത്രണാതീതമായി ഉയർന്നുവെന്നാണ് ഇവരുടെ പോസ്റ്റിന് താഴെ ചിലർ അഭിപ്രായപ്പെട്ടത്. പ്രത്യേകിച്ച് വാടകയും സർവീസ് ചെലവുകളും യുവ പ്രൊഫഷണലുകളെ സാമ്പത്തികമായി ക്ഷീണിപ്പിക്കുകയാണെന്ന് നിരവധി പേർ അനുഭവങ്ങള്‍ പങ്കുവെച്ചു. “നല്ല ശമ്പളം കിട്ടുന്നുണ്ടെങ്കിലും സേവിങ്സ് ഒന്നും സാധിക്കുന്നില്ലെന്ന അഭിപ്രായവും വ്യാപകമായി ഉയർന്നു.അതേസമയം, ഈ ചെലവുകള്‍ മുഴുവൻ നഗരത്തിന്റെ പ്രശ്നമല്ല, വ്യക്തിപരമായ ലൈഫ്‌സ്റ്റൈല്‍ തിരഞ്ഞെടുപ്പുകളാണെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടിയത്. ബെംഗളൂരുവില്‍ തന്നെ വളരെ കുറഞ്ഞ ബജറ്റില്‍ ജീവിക്കുന്നവരുണ്ടെന്നും, ഏത് പ്രദേശത്താണ് താമസിക്കുന്നത്, എന്തുതരം ജീവിതരീതിയാണ് പിന്തുടരുന്നത് എന്നതിനെ ആശ്രയിച്ചാണ് ചെലവുകള്‍ ഉയരുന്നതെന്നും ചിലർ ചൂണ്ടിക്കാട്ടി.
ഉയർന്ന വാടകയുള്ള പ്രദേശങ്ങള്‍ ഒഴിവാക്കുക, ഫുഡ് ഡെലിവറി കുറയ്ക്കുക, ചില സേവനങ്ങള്‍ ഒഴിവാക്കുക എന്നിവ ചെയ്താല്‍ ചെലവ് നിയന്ത്രിക്കാനാകുമെന്നുമായിരുന്നു അവരുടെ അഭിപ്രായം.എന്തുതന്നെ ആയാലും ഉയർന്ന ശമ്പളവും നല്ല ജോലിയും ഉണ്ടായാലും മെട്രോ നഗരങ്ങളിലെ ജീവിതം പല യുവാക്കളെയും സാമ്പത്തികമായും മാനസികമായും സമ്മർദ്ദത്തിലാക്കുന്നുവെന്ന കാര്യം പറയാതെ വയ്യ. ജോലിയും വരുമാനവും ഉയരുന്നതിനൊപ്പം ജീവിതച്ചെലവും അതിവേഗം ഉയരുമ്പോള്‍, “നല്ല ശമ്പളം = സാമ്പത്തിക സുരക്ഷ” എന്ന പഴയ ധാരണ ചോദ്യം ചെയ്യപ്പെടുകയാണ്.ബെംഗളൂരു മാത്രമല്ല, മുംബൈ, ഹൈദരാബാദ്, പൂനെ, ഗുരുഗ്രാം പോലുള്ള നഗരങ്ങളിലും സമാന സാഹചര്യങ്ങളാണെന്ന് നിരവധി യുവ പ്രൊഫഷണലുകള്‍ ഇപ്പോള്‍ തുറന്നു പറയുന്നുണ്ട്. നല്ല ജീവിത നിലവാരം തേടി മെട്രോ നഗരങ്ങളിലേക്ക് എത്തുന്ന യുവാക്കള്‍ക്ക് പിന്നീട് അതേ ജീവിതം തന്നെ വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നുവെന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും തൊഴില്‍ മേഖലയിലും ശക്തമായി ഉയരുന്ന ചർച്ച.