കേദാർനാഥ് തീർത്ഥയാത്ര കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങുന്നതിനിടെ 29 -കാരിയെ കാണാതായി. ആറ് ദിവസത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഇവരെ ബീഹാറിലെ ബെഗുസാരായി ജില്ലയില്‍ നിന്നും കണ്ടെത്തി.പോലീസിനെയും റെയില്‍വേ അധികൃതരെയും അമ്പരപ്പിച്ച കേസില്‍ നിർണായക വഴിത്തിരിവ്. ഉത്തരാഖണ്ഡ് പോലീസും റെയില്‍വേ പോലീസും മറ്റ് അന്വേഷണ ഏജൻസികളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രഗ്യാ സിംഗിനെ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം പ്രഗ്യ എങ്ങനെയാണ് ട്രെയിനില്‍ നിന്നും കാണാതായത് എന്നോ അവരെങ്ങനെ ബീഹാറിലെത്തിയെന്നതിനോ വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഉറങ്ങിയെഴുന്നേറ്റപ്പോള്‍ ഭാര്യയെ കാണാനില്ലമെയ് 5 ന് രാത്രി കേദാർനാഥ് തീർത്ഥാടനം പൂർത്തിയാക്കിയ ശേഷം പ്രജ്ഞ, ഭർത്താവ് മനീഷിനൊപ്പം ഡെറാഡൂണില്‍ നിന്ന് ഗാസിയാബാദിലേക്കുള്ള നന്ദാദേവി എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നുവെന്ന് നവഭാരത് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ട്രെയിൻ ഹരിദ്വാർ കടക്കുന്നതുവരെ തങ്ങള്‍ സംസാരിച്ചിരുന്നുവെന്നും അതിനുശേഷം താൻ ഉറങ്ങിപ്പോയെന്നും ഭർത്താവ് പോലീസിനോട് പറഞ്ഞു.
മുസാഫർനഗർ സ്റ്റേഷന് സമീപത്ത് വച്ച് ഉണർന്നപ്പോള്‍ പ്രഗ്യയെ സീറ്റില്‍ നിന്ന് കാണാനില്ലായിരുന്നു. വാഷ്‌റൂമില്‍ പോയിരിക്കുമെന്ന് കരുതി കാത്തിരുന്നു. എന്നാല്‍ അവള്‍ തിരിച്ച് വന്നില്ല. കാണാതായപ്പോള്‍ മുഴുവൻ കോച്ചിലും അന്വേഷിച്ചു പക്ഷേ, കണ്ടെത്താനായില്ലെന്നും മോബൈലില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നെന്നും മനീഷ് പറയുന്നു.ഒടുവില്‍ ബീഹാറിലുണ്ടെന്ന് വിവരംപിന്നാലെ സംഭവം റെയില്‍വേ പോലീസില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു, അന്വേഷണം പിന്നീട് റൂർക്കി പോലീസിന് കൈമാറി. റൂർക്കി, മുസാഫർനഗർ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം സങ്കീർണ്ണമായി. രണ്ട് സ്റ്റേഷനുകളിലെയും സിസിടിവി ക്യാമറകള്‍ പ്രവർത്തന രഹിതമായിരുന്നു. പോലീസ് റെയില്‍വേ ട്രാക്കുകളിലും സമീപ പ്രദേശങ്ങളിലും തിരച്ചില്‍ നടത്തി. പിന്നാലെ പ്രഗ്യയുടെ ഫോണ്‍ കോളുകള്‍, വാട്സാപ്പ് സന്ദേശങ്ങള്‍ എന്നിവ പോലീസ് പരിശോധിച്ചു. എന്നാല്‍, സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ആറ് ദിവസത്തെ അന്വേഷണത്തിന് ശേഷം, പ്രഗ്യയെ, ബീഹാറിലെ ബെഗുസാരായില്‍ കണ്ടെത്തിയെന്ന വിവരം പോലീസിന് ലഭിച്ചു. തുടർന്ന് പോലീസ് സംഘം ബീഹാറിലെത്തി പ്രഗ്യയെ തിരിച്ച് കൊണ്ട് വരികയായിരുന്നു. പ്രഗ്യയുടെ തിരോധാനത്തെ കുറിച്ച് അവളെ ചോദ്യം ചെയ്ത് വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരോധാനത്തിന് പിന്നിലെ കാരണവും ബിഹാറിലേക്ക് പോകാനുണ്ടായ സാഹചര്യവും കണ്ടെത്തുകയാണ് പോലീസിന്‍റെ ലക്ഷ്യം.