മംഗളൂരു: അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന അഞ്ചു കിലോ ഈനാംപേച്ചി ചെതുമ്പലുമായി ബെംഗളൂരു സ്വദേശികളായ മൂന്നുപേരെ വനംവകുപ്പ് സ്ക്വാഡ് പിടികൂടി.കഴിഞ്ഞ ദിവസം മംഗളൂരുവിലെ കദ്രി പാർക്കിന് സമീപം വെച്ചായിരുന്നു അറസ്റ്റ്. ബെംഗളൂരു സൗത്തിലെ എച്ച്.ആർ.ജഗദീഷ് (50), ബെംഗളൂരു ബാണഷ്നഗരിയിലെ ബാബു (48), കനകപുരയിലെ സിദ്ദു നായിക് (38) എന്നിവരാണ് ചെതുമ്പല്‍ വില്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.അഞ്ചുകിലോ വരുന്ന ചെതുമ്പലിന് വിപണിയില്‍ മൂന്നുലക്ഷത്തോളം രൂപ വിലവരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധയിലാണ് ഇവർ അറസ്റ്റിലായത്. കാറിലെത്തിയ മൂവർസംഘം ചെതുമ്പല്‍ വില്ക്കാൻ ശ്രമിക്കവെയായിരുന്നു അറസ്റ്റ്.
വാങ്ങാൻ വന്നവർ രക്ഷപ്പെട്ടു. കാർ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹജരാക്കിയ ഇവരെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു.ചെതുമ്പല്‍ എന്തിന്…മനുഷ്യനഖം, മുടി എന്നിവയിലെ കരാറ്റിൻ ഏറെ അടങ്ങിയിട്ടുള്ള ഈ ചെതുമ്പലിന് ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം. ആഫ്രിക്കയിലെയും ഏഷ്യയിലെയും ചില രാജ്യങ്ങളില്‍ പരമ്പരാഗത മരുന്നുണ്ടാക്കാൻ ഇത് ഉപയോഗിക്കുന്നുണ്ട്. ഈ ചെതുമ്പല്‍കൊണ്ട് നിർമിക്കുന്ന ആഭരണങ്ങള്‍ക്കും കൗതുകവസ്തുക്കള്‍ക്കും അന്താരാഷ്ട്രവിപണിയില്‍ നല്ല വിലയുണ്ട്.ആഭിചാരപ്രവൃത്തികള്‍ക്കും ഇത് ഉപയോഗിക്കുന്നുണ്ട്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഈനാംപേച്ചിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ ഫെബ്രുവരി 20 ലോക ഈനാംപേച്ചി ദിനമായി ആചരിക്കുന്നുണ്ട്.