ബെംഗളൂരു: 26 കാരിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് കൗമാരക്കാരൻ ആത്മഹത്യ ചെയ്തു.ബെംഗളൂരുവിലെ ബിദദിയിലാണ് സംഭവം. 15 കാരന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി യുവതിക്കെതിരെ കേസെടുത്തു. യുവതിയുമായുള്ള ബന്ധം ആണ്‍കുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു. ഇതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത്.ഏപ്രില്‍ 24-നാണ് കുട്ടി വിഷം കഴിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. 15 കാരന്റെ പിതാവിന്റെ പരാതിയില്‍ ബിദദി സ്വദേശിനിയായ എച്ച്.എൻ. ശോഭയ്ക്കെതിരെയാണ് കേസെടുത്തത്.ആണ്‍കുട്ടിയുടെ പിതാവിന്റെ കടയിലെ ജീവനക്കാരിയായിരുന്നു ശോഭ.
വിദ്യാർത്ഥിക്ക് ശോഭയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബന്ധത്തെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കള്‍ മാർച്ചില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് ശോഭയെ വിളിച്ചു വരുത്തി പൊലീസ് മുന്നറിയിപ്പും നല്‍കിയിരുന്നു.എന്നാല്‍, സോഷ്യല്‍ മീഡിയ വഴി യുവതി കുട്ടിയുമായി വീണ്ടും ബന്ധം തുടർന്നു. യുവതിയുമായി എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്ന് മാതാപിതാക്കള്‍ ആവർത്തിച്ച് ആവശ്യപ്പെട്ടതോടെ കുട്ടി വീട് വിട്ടിറങ്ങി സുഹൃത്തിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു.ശോഭയെ വിവാഹം കഴിക്കാൻ പറ്റിയില്ലെങ്കില്‍ താൻ ജീവനൊടുക്കുമെന്ന് ആണ്‍കുട്ടി പിതാവിനോട് പറഞ്ഞിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് വിഷം കഴിച്ചത്. ശോഭയുമായി തർക്കമുണ്ടായതിനെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ആണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.