ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍.പി.ജി എന്നിവയ്ക്കെല്ലാം ഒരാഴ്ചക്കുള്ളില്‍ വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍.ലിറ്ററിന് 4-5 രൂപ ഉയര്‍ത്താനാണ് സാധ്യത. ഗാര്‍ഹിക എല്‍.പി.ജി വില 40-50 രൂപ ഉയര്‍ത്തിയേക്കും. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ക്രൂഡ് ഓയില്‍വില കുത്തനെ കുതിക്കവെയാണിത്.19 കിലോ വരുന്ന വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ വില കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 993 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വില 3000 കടന്നു. ആഗോളതലത്തില്‍ ക്രൂഡ്ഓയില്‍ വില ഇരട്ടിക്കടുത്ത് വര്‍ധിച്ചതാണ് കാരണം. ബാരലിന് 120 ഡോളറായാണ് ബുധനാഴ്ച വില ഉയര്‍ന്നത്. 2022-നു ശേഷമുള്ള ഏറ്റവും വലിയ വിലവര്‍ധന. ജനുവരിയില്‍ ബാരലിന് 63 ഡോളറായിരുന്നു വില. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ചില്‍ 113 ഡോളറായി.പിടിച്ചാല്‍ കിട്ടാത്ത നിലയിലേക്കു ക്രൂഡ് വില വഴുതിയതും മിക്ക രാജ്യങ്ങളിലും പെട്രോളിയം വില ഉയര്‍ന്നു.യു.എസില്‍ എണ്ണവില മാര്‍ച്ചില്‍ തന്നെ വര്‍ധിച്ചിരുന്നു. എന്നാല്‍, ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്താന്‍ കേന്ദ്രം തയാറായിരുന്നില്ല.
പല സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍. ഇതോടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രതിസന്ധിയിലായി. വിലകൂട്ടാനുള്ള കടുത്ത സമ്മര്‍ദമാണ് അവര്‍ ഉയര്‍ത്തുന്നത്. നയാര ഉള്‍പ്പെടെ സ്വകാര്യ കമ്പനികള്‍ ഇതിനിടെ വില കൂട്ടുകയും ചെയ്തു. ഡീസല്‍ ലിറ്ററിന് 18 രൂപ നഷ്ടത്തിലും പെട്രോള്‍ 14 രൂപ നഷ്ടത്തിലുമാണ് ഭാരത് പെട്രോളിയം വില്‍ക്കുന്നതെന്നാണ് കമ്പനികളുടെ നിലപാട്. അപ്പോഴും ഒറ്റയടിക്ക് ഉപയോക്താക്കള്‍ക്കുമേല്‍ വിലവര്‍ധനയുടെ വലിയഭാരം അടിച്ചേല്‍പ്പിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്രം.പ്രതിസന്ധിക്കിടയിലും ഇന്ത്യ ഇന്ധനവിലക്കയറ്റം പിടിച്ചു നിര്‍ത്തിയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി കഴിഞ്ഞ ദിവസം പറഞ്ഞു. 2022ന് ശേഷം രാജ്യത്ത് ഇന്ധനവില വര്‍ധിച്ചിരുന്നില്ല. ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ കുറയ്ക്കുകയും ചെയ്തെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ഇറാന്- യു.എസ്. ഏറ്റുമുട്ടലുകള്‍ക്കിടെ ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പലുകളുടെ നീക്കം ഇറാന് തടഞ്ഞതാണ് ആഗോളതലത്തില്‍ ഇന്ധന പ്രതിസന്ധിക്കു വഴിവച്ചത്. ഇന്ധനമേഖല മാത്രമല്ല, വളം വിപണിയടക്കം ഇതോടെ വലിയ വെല്ലുവിളി നേരിടുകയാണ്. സര്‍ഫര്‍, അമോണിയം വില ഉയര്‍ന്നു.