ഇടുക്കി: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ കാണാതായ അമ്മയുടെയും മകന്‍റെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്.പൊലീസ് നടത്തിയ പരിശോധനയില്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. പച്ചടി പൊന്നുട്ടയില്‍ 78 വയസുള്ള മേരിക്കുട്ടി, റെജി(48) എന്നിവരെ ഈ മാസം രണ്ട് മുതല്‍ കാണാനില്ലെന്ന പരാതിയില്‍ പരിശോധന നടത്തുന്നതിനിടെയാണ് ശശീരഭാഗങ്ങള്‍ കണ്ടെത്തിയത്.മേരിക്കുട്ടിയുടെ രണ്ടാമത്തെ മകൻ സജി ഇരുവരെയും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ സംശയം. ഇന്നലെ പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘത്തെ കണ്ട് സജി ഓടി രക്ഷപ്പെട്ടിരുന്നു. മൃതദേഹത്തിന്‍റെ മറ്റു ഭാഗങ്ങള്‍ വീണ്ടെടുത്ത് ഫോറൻസിക് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം രക്ഷപ്പെട്ട സജിക്കായി തിരച്ചില്‍ തുടരുകയാണ്. മേരിയുടെ മകള്‍ സിനിയാണ് അമ്മയെയും സഹോദരനെയും കാണാനില്ലെന്ന് കാട്ടി നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കിയത്.കൂലിപ്പണിക്കാരാണ് റെജിയും സജിയും. ഇരുവരും അവിവാഹിതരാണ്. സഹോദരങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ പതിവായിരുന്നു. മേരിയെയും റെജിയെയും കാണാതായപ്പോള്‍ മുതല്‍ നാട്ടുകാര്‍ സജിയോട് വിവരം തിരക്കിയിരുന്നു. എന്നാല്‍ പരസ്പരവിരുദ്ധമായിരുന്നു മറുപടി. സംശയം തോന്നിയ നാട്ടുകാര്‍ സിനിയെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടുവളപ്പില്‍ മണ്ണ് ഇളകിക്കിടക്കുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരടി താഴ്ചയിലായിരുന്നു മൃതദേഹങ്ങള്‍ മറവ് ചെയ്തിരുന്നത്.