കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചർച്ചകള്‍ സജീവമാകുന്നു. എട്ടാം ശമ്പള കമ്മീഷൻ ശുപാർശകളുടെ ഭാഗമായി മിനിമം അടിസ്ഥാന ശമ്പളം നിലവിലെ 18,000 രൂപയില്‍ നിന്ന് 69,000 രൂപയായി ഉയർത്തണമെന്ന് നാഷണല്‍ കൗണ്‍സില്‍-ജോയിന്റ് കണ്‍സള്‍ട്ടീവ് മെഷിനറി ആവശ്യപ്പെട്ടു.ശമ്പള വർദ്ധനവിന് ആധാരമാക്കുന്ന ഫിറ്റ്‌മെന്റ് ഫാക്ടർ 2.57-ല്‍ നിന്ന് 3.83 ആയി ഉയർത്തണമെന്നും ഓരോ വർഷവും ആറ് ശതമാനം വാർഷിക ഇൻക്രിമെന്റ് ഉറപ്പാക്കണമെന്നും സംഘടനകള്‍ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.ശമ്പള പരിഷ്‌കരണത്തിനൊപ്പം അലവൻസുകളിലും പെൻഷൻ പദ്ധതികളിലും മാറ്റം വരുത്തണമെന്നതാണ് സംഘടനകളുടെ മറ്റൊരു പ്രധാന ആവശ്യം. വീട്ടുവാടക അലവൻസ് (HRA) ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും, ജീവനക്കാരുടെ ദീർഘകാല ആവശ്യമായ പഴയ പെൻഷൻ പദ്ധതിയിലേക്ക് (OPS) മടങ്ങണമെന്നും അവർ ആവശ്യപ്പെടുന്നു. എന്നാല്‍, മുൻകാലങ്ങളിലെ ശമ്പള കമ്മീഷൻ ചരിത്രം പരിശോധിക്കുമ്പോള്‍ സംഘടനകള്‍ ഉന്നയിക്കുന്ന ഉയർന്ന തുക സർക്കാർ പൂർണ്ണമായും അംഗീകരിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍, ഫിറ്റ്‌മെന്റ് ഫാക്ടർ 3 മുതല്‍ 3.2 വരെയുള്ള നിലവാരത്തിലേക്ക് സർക്കാർ ഉയർത്തിയേക്കാം. അങ്ങനെയെങ്കില്‍ മിനിമം അടിസ്ഥാന ശമ്പളം 54,000 രൂപയ്ക്കും 58,000 രൂപയ്ക്കും ഇടയിലാകാനാണ് കൂടുതല്‍ സാധ്യത. ലക്ഷക്കണക്കിന് ജീവനക്കാർക്കും പെൻഷൻകാർക്കും ഒരേസമയം വൻതുക നല്‍കേണ്ടി വരുന്നത് രാജ്യത്തെ ധനക്കമ്മിയെ ബാധിക്കുമെന്നതും വികസന പ്രവർത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്ന തുകയില്‍ കുറവുണ്ടാക്കുമെന്നതും സർക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങള്‍ നിലവില്‍ പ്രാഥമിക ഘട്ടത്തിലാണ്. വരും മാസങ്ങളില്‍ വിവിധ സ്റ്റേക്ക് ഹോള്‍ഡർമാരുമായി കമ്മീഷൻ ചർച്ചകള്‍ നടത്തും. ഇതിനുശേഷമായിരിക്കും അന്തിമ ശുപാർശകള്‍ സർക്കാരിന് സമർപ്പിക്കുക. സർക്കാരിന്റെ സാമ്പത്തിക ശേഷിയും കമ്മീഷന്റെ നിർദ്ദേശങ്ങളും വിശദമായി പരിശോധിച്ച ശേഷം മാത്രമേ അന്തിമമായ ഒരു പ്രഖ്യാപനം ഉണ്ടാകൂ. അതുവരെ 69,000 രൂപ എന്ന മിനിമം ശമ്പളം കേവലം ഒരു നിർദ്ദേശമായി മാത്രമേ തുടരുകയുള്ളൂ.