ബംഗളൂരു: ബംഗളൂരുവിലെ ജിം ട്രെയിനർ ജീവനൊടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. യുവാവ് ജീവനൊടുക്കിയതിന് പിന്നില്‍ ജിമ്മില്‍ നിന്നും പരിചയപ്പെട്ട യുവതിയുടെ ഭീഷണിയാണെന്ന് കുടുംബം ആരോപിക്കുന്നു.28കാരനായ ദിലീപിനെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യോഗിത എന്ന യുവതി ദിലീപിന്റെ സഹോദരിക്ക് അയച്ച ഇൻസ്റ്റഗ്രാം മെസേജിലൂടെയാണ് ജീവനൊടുക്കിയ വിവരം കുടുംബം അറിയുന്നത്.മെസേജ് കണ്ടതിന് പിന്നാലെ മുറിയുടെ വാതില്‍ തകർത്ത് നോക്കിയപ്പോഴാണ് ദിലീപിനെ മരിച്ചനിലയില്‍ കണ്ടത്. ദിലീപിന്റെ സുഹൃത്തായ യുവതി വിവാഹിതയാണ്. ഇവർ തമ്മില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ക്ക് പിന്നാലെ യുവതി ദിലീപിനെ ഭീഷണിപ്പെടുത്തി. ഇതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.42കാരിയുമായി ദിലീപ് ജിമ്മില്‍ വച്ചാണ് പരിചയപ്പെട്ടത്. കൂടുതല്‍ അടുത്തതോടെ യുവതി ദിലീപില്‍ നിന്ന് പണം ആവശ്യപ്പെടാൻ തുടങ്ങി. ഭീഷണി കൂടിയായതോടെ ദിലീപ് പൊലീസില്‍ പരാതിയും നല്‍കി. അന്ന് യുവതിയുടെ ഭർത്താവിന്റെ സാന്നിദ്ധ്യത്തില്‍ പരസ്പരം സംസാരിച്ച് ഒത്തുതീർപ്പാക്കി. ശേഷവും യുവതി ഭീഷണി തുടരുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസും ഫോറൻസിക് സംഘവും മുറിയിലെത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്.