ന്യൂഡല്‍ഹി: ഇറാൻ യുദ്ധം മൂലമുള്ള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ഇന്ത്യയില്‍ വളം, ബാറ്ററികള്‍, കെമിക്കലുകള്‍, ലോഹങ്ങള്‍, സെമികണ്ടക്ടറുകള്‍ എന്നിവയുടെ ഉല്‍പ്പാദനത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകള്‍.അന്താരാഷ്ട്ര തലത്തില്‍ സള്‍ഫർ വിതരണത്തിന്റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലെ സംഘർഷമാണ് ഈ പ്രതിസന്ധിക്ക് കാരണം.യുറിയ, ഫോസ്ഫേറ്റ് വളങ്ങളുടെ നിർമ്മാണത്തിന് ആവശ്യമായ സള്‍ഫറിന്റെ വലിയൊരു ഭാഗം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഹോർമുസ് കടലിടുക്ക് വഴിയാണ് ആഗോള സള്‍ഫർ പ്രവാഹത്തിന്റെ പകുതിയോളം നടക്കുന്നതെന്നാണ് മോഡേണ്‍ വാർ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്യുന്നത്.
മറ്റൊരു റിപ്പോർട്ട് പ്രകാരം ഫെബ്രുവരി 28 ന് ഇറാൻ സംഘർഷം ആരംഭിച്ചതിനുശേഷം 44,000 ലധികം കമ്പനികളുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചതായി ചൂണ്ടിക്കാട്ടുന്നു.എണ്ണ, പ്രകൃതിവാതക സംസ്കരണത്തിന്റെ ഉപോല്‍പ്പന്നമായാണ് സള്‍ഫർ പ്രധാനമായും ലഭിക്കുന്നത്. ആഗോള സള്‍ഫർ കയറ്റുമതിയുടെ 45 ശതമാനത്തിലധികം ഗള്‍ഫ് മേഖലയില്‍ നിന്നാണ്. അതിനാല്‍ തന്നെ എണ്ണ വിതരണത്തിലുണ്ടാകുന്ന ഏത് തടസ്സവും സള്‍ഫർ ലഭ്യതയെയും നേരിട്ട് ബാധിക്കും. ലോകത്തിലെ സള്‍ഫർ ഡിമാൻഡിന്റെ 60 ശതമാനവും വളം നിർമ്മാണ മേഖലയില്‍ നിന്നാണ്. ബാക്കിയുള്ളവ സെമികണ്ടക്ടർ ചിപ്പുകള്‍ നിർമ്മിക്കാനും ലോഹ സംസ്‌കരണത്തിനും ബാറ്ററികള്‍ക്കുമായാണ് ഉപയോഗിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധി വളം സബ്‌സിഡി ഭാരം വർദ്ധിക്കുന്നതിനും കർഷകർക്ക് ഇൻപുട്ട് ചിലവ് കൂടുന്നതിനും കാരണമാകും. ഇത് ആത്യന്തികമായി ഭക്ഷ്യവിലക്കയറ്റത്തിലേക്ക് നയിച്ചേക്കാം. കൂടാതെ സെമികണ്ടക്ടർ ഉല്‍പ്പാദനത്തിലും കെമിക്കല്‍ മേഖലയിലും ചിലവ് വർദ്ധിക്കുന്നത് പ്രതിസന്ധിയുണ്ടാക്കും. ചൈന കൂടി സള്‍ഫ്യൂറിക് ആസിഡ് കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത് ആഗോള വിപണിയില്‍ വലിയ ക്ഷാമത്തിന് വഴിതെളിക്കും.കർഷകരെ വിലക്കയറ്റത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ പോഷകാധിഷ്ഠിത സബ്‌സിഡിയില്‍ (എൻ ബി എസ്) ഏകദേശം 12 ശതമാനം വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഇത് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ സാമ്പത്തിക ഭാരം വർദ്ധിക്കുന്നത് സർക്കാരിന് വെല്ലുവിളിയാകും.