ബംഗളൂരു:ബംഗളൂരുവിലെ തിരക്കേറിയ തെരുവുകളെ സാക്ഷിയാക്കി അരങ്ങേറിയ അതിക്രൂരമായ ഒരു റോഡ് പ്രകോപനത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയാകുകയാണ്.ഗുട്ടഹള്ളി ഫ്ലൈഓവറിന് സമീപം ഗതാഗതക്കുരുക്കിനിടയിലുണ്ടായ ചെറിയ അപകടമാണ് അക്രമാസക്തമായ രംഗങ്ങളിലേക്ക് വഴിമാറിയത്.സാധാരണ ഗതിയില്‍ സംസാരിച്ച് തീർക്കാവുന്ന ഒരു നിസാര പ്രശ്നമായിരുന്നിട്ടും, നിയന്ത്രണം വിട്ട യുവാവ് കാറില്‍ നിന്നിറങ്ങി ടാക്സി ഡ്രൈവർക്ക് നേരെ അക്രമാസക്തനാവുകയായിരുന്നു.
കൂടെയുണ്ടായിരുന്ന യുവതി ഇയാളെ തടയാൻ പരമാവധി ശ്രമിച്ചെങ്കിലും രോഷാകുലനായ യുവാവ് അതൊന്നും വകവെക്കാതെ കാറിന് പുറത്തേക്ക് ചാടിവീണു.ഈ സംഭവത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന കാഴ്ച, മകനെ അക്രമത്തില്‍ നിന്നും പിന്തിരിപ്പിക്കാൻ ഓടിയെത്തിയ പ്രായമായ അമ്മയോട് അയാള്‍ കാട്ടിയ ക്രൂരതയാണ്.പ്രകോപിതനായ യുവാവ് തന്‍റെ അമ്മയെ നടുറോഡിലേക്ക് ശക്തിയായി തള്ളിവീഴ്ത്തുകയും, അവർ നിലത്ത് വീണു കിടക്കുന്നത് പോലും ശ്രദ്ധിക്കാതെ ടാക്സി ഡ്രൈവറുടെ മുഖത്തടിക്കുകയും ചെയ്തു.സ്വന്തം മാതാവിനെപ്പോലും ബഹുമാനിക്കാത്ത ഇത്തരക്കാരുടെ ‘റോഡ് ഗുണ്ടായിസം’ സമൂഹത്തിന് എത്രത്തോളം അപകടമാണെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.സംഭവം നടന്ന ഉടനെ തന്നെ പോലീസുകാർ സ്ഥലത്തെത്തിയെങ്കിലും കുറ്റക്കാരനായ യുവാവിനെതിരെ അപ്പോള്‍ തന്നെ നടപടിയെടുക്കാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.നിയമം കൈയ്യിലെടുക്കുന്ന ഇത്തരം ആളുകള്‍ക്ക് എതിരെ എന്തുകൊണ്ട് മാതൃകാപരമായ ശിക്ഷ നല്‍കുന്നില്ല എന്ന് ചോദിച്ച് നിരവധിയാളുകള്‍ ബംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്ത് രംഗത്തെത്തി.പരാതി വ്യാപകമായതോടെ സംഭവത്തില്‍ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പോലീസ് ഔദ്യോഗികമായി അറിയിച്ചു. തിരക്കേറിയ നഗരങ്ങളില്‍ ക്ഷമയില്ലാതെ പെരുമാറുന്ന ഡ്രൈവർമാർക്ക് ഇതൊരു വലിയ താക്കീതാകണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.