ബാംഗ്ലൂർ: ബെംഗളൂരു നഗരം ഐടി ഹബ്ബെന്ന നിലയില്‍ അനുദിനം വളരുമ്പോഴും റോഡിലെ ഗതാഗതക്കുരുക്ക് ഒരു വലിയ പ്രതിസന്ധിയായി നിലനില്‍ക്കുകയാണ്.സ്വകാര്യ വാഹനങ്ങളുടെ ബാഹുല്യത്താല്‍ റോഡില്‍ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ബെംഗളൂരു നഗരത്തിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നാണ് ഗൊരഗുണ്ടേപാളയ. ഈ ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ഒരു ചെറിയ തുരങ്കപാത നിര്‍മ്മിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

ബെംഗളൂരു വെസ്റ്റ് സിറ്റി കോര്‍പ്പറേഷനാണ് സര്‍ക്കാരിന് മുന്നില്‍ ഈ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. നഗരത്തിലെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലെ യാത്രക്കാര്‍ നേരിടുന്ന വലിയ ബുദ്ധിമുട്ടുകള്‍ക്ക് ഇതിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ പ്രായോഗികതയും സാമ്പത്തിക ചെലവും വിലയിരുത്തുന്നതിനായി ഇപ്പോള്‍ വിശദമായ സാധ്യതാ പഠനം നടന്നുവരികയാണ്.ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി അടുത്തിടെ നടത്തിയ അവലോകന യോഗത്തിലാണ് ഈ തുരങ്കപാത എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്. ഗൊരഗുണ്ടേപാളയയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം പ്രതിദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സാധാരണ റോഡുകള്‍ കൊണ്ട് മാത്രം തിരക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
ട്രാഫിക് പോലീസ് ഇതിനോടകം തന്നെ ഈ ജംഗ്ഷനെ അതീവ ഗതാഗതക്കുരുക്കുള്ള മേഖലയായി അടയാളപ്പെടുത്തിയിട്ടുണ്ട്. തുരങ്കപാത യാഥാര്‍ത്ഥ്യമായാല്‍ ഉപരിതലത്തിലെ വാഹനത്തിരക്ക് വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും.നിലവില്‍ നടക്കുന്ന സാധ്യതാ പഠന റിപ്പോര്‍ട്ട് അനുകൂലമായാല്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ (ജിബിഎ) ബജറ്റില്‍ നിന്ന് ഇതിനാവശ്യമായ തുക അനുവദിക്കും. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ നിര്‍മ്മാണ നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം. ബെംഗളൂരുവിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള സുസ്ഥിരമായ നീക്കമായാണ് ഈ തുരങ്കപാതയെ സര്‍ക്കാര്‍ കാണുന്നത്. വരും വര്‍ഷങ്ങളില്‍ നഗരത്തിലെ യാത്രാക്ലേശം കുറയ്ക്കാന്‍ ഇത്തരം നവീനമായ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.