Home തിരഞ്ഞെടുത്ത വാർത്തകൾ ദിലീപിന് കുരുക്ക്, ‘നടനെതിരെ തെളിവുണ്ട്, വെറുതെ വിട്ട വിധി റദ്ദാക്കണം’, ഹൈക്കോടതിയെ സമീപിച്ച്‌ സര്‍ക്കാര്‍

ദിലീപിന് കുരുക്ക്, ‘നടനെതിരെ തെളിവുണ്ട്, വെറുതെ വിട്ട വിധി റദ്ദാക്കണം’, ഹൈക്കോടതിയെ സമീപിച്ച്‌ സര്‍ക്കാര്‍

by ടാർസ്യുസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ വെറുതെ വിട്ട വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.വിചാരണക്കോടതി വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അപ്പീല്‍ നല്‍കാനുളള സമയപരിധി അവസാനിക്കാനിരിക്കെയാണ് പ്രോസിക്യൂഷന്‍ നീക്കം.കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി പള്‍സര്‍ സുനി മുതലുളള 6 പ്രതികള്‍ക്കാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. 7 മുതല്‍ 10 വരെയുളള പ്രതികളെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെ വിടുകയായിരുന്നു. പള്‍സര്‍ സുനി അടക്കമുളള പ്രതികള്‍ക്ക് കൂട്ടബലാത്സംഗത്തിനുളള ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വര്‍ഷം തടവും പിഴയുമാണ് കോടതി വിധിച്ചത്. ഈ ശിക്ഷ വര്‍ധിപ്പിക്കണമെന്നും 400 പേജോളം വരുന്ന അപ്പീല്‍ ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നു.

ദിലീപ് നടിയെ ആക്രമിക്കാനുളള കൊട്ടേഷന്‍ നല്‍കാനായി ഗൂഢാലോചന നടത്തിയെന്നതായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ഇത് തെളിയിക്കാന്‍ ഹാജരാക്കിയ സാഹചര്യത്തെളിവുകള്‍ വിചാരണക്കോടതി കണക്കിലെടുത്തില്ലെന്ന് അപ്പീലില്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മിലുളള ബന്ധത്തിനും നിരവധി തവണ കൂടിക്കാഴ്ച നടത്തിയതിനും തെളിവുകള്‍ സമര്‍പ്പിച്ചിരുന്നുവെന്നും ഇവയെല്ലാം കോടതി തള്ളിക്കളയുകയായിരുന്നുവെന്നും അപ്പീലില്‍ പറയുന്നു.ജയിലില്‍ കഴിയുമ്പോള്‍ കൊട്ടേഷന് വാഗ്ദാനം ചെയ്ത പണം ആവശ്യപ്പെട്ട് ദിലീപിന് പള്‍സര്‍ സുനി അയച്ച കത്ത്, ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ അടക്കം ഇരുവരും ഒരുമിച്ച്‌ ഉണ്ടായിരുന്നുവെന്നതിന്റെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍, സാക്ഷി മൊഴികള്‍ എന്നിവ അടക്കമുളള തെളിവുകള്‍ സമര്‍പ്പിച്ചതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല കേസിലെ നിര്‍ണായക തെളിവായിരുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ലഭിച്ചു എന്നതിനും തെളിവ് സമര്‍പ്പിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ പറയുന്നു.മാത്രമല്ല ദിലീപിനെതിരെ നിര്‍ണായകമായ സാക്ഷിമൊഴികള്‍ ഉണ്ടായിട്ടും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് അവ കോടതി തള്ളിക്കളഞ്ഞുവെന്നും അപ്പീലില്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ഏഴാം പ്രതിയായ ചാര്‍ളി തോമസ്, ഒന്‍പതാം പ്രതി മേസ്തിരി സനില്‍, ദിലീപിന്റെ സുഹൃത്ത് ശരത് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, സലിം എച്ച്‌, പ്രദീപ്, വിപി വിജീഷ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ഇതില്‍ പള്‍സര്‍ സുനിയും മാര്‍ട്ടിനും അടക്കമുളളവര്‍ ഇതിനകം ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group