വിവാഹ വാഗ്ദാനം നൽകി ടെക്കി യുവതിയിൽ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്തു. ബെംഗളൂരു വൈറ്റ് ഫീൽഡിലെ പ്രമുഖ കമ്പനി ജീവനക്കാരിയിൽ നിന്നാണു യുവാവും ഭാര്യയും സഹോദരീ സഹോദരൻമാരെന്ന് ചമഞ്ഞു വൻ തുക തട്ടിയെടുത്തത്. അറിയപ്പെടുന്ന കമ്പനിയിലെ ഉയർന്ന ഉദ്യോഗം, വലിയ ശമ്പളം. വീട്ടുകാരുടെ നിർബന്ധനത്തിനു വഴങ്ങിയാണു മുപ്പതുകാരിയായ യുവതി കൂട്ടുതേടി വൊക്കലിഗ മാട്രിമോണിയിൽ റജിസ്റ്റർ ചെയ്തത്.കെങ്കേരി സ്വദേശി വിജയ് രാജ് ഗൗഡയെ പരിചയപ്പെട്ടതും അതുവഴിയാണ്. ക്രഷറും റിയൽ എസ്റ്റേറ്റുമടക്കം കോടികളുടെ ആസ്തിയുള്ള സ്ഥാപനയുടമയാണെന്നാണു വിജയ് രാജ് യുവതിയെ വിശ്വസിപ്പിച്ചത്.
തെളിവായി 2019 ൽ 750 കോടി രൂപയുടെ ഇടപാടു സംബന്ധിച്ച്. ഇ.ഡിയെടുത്ത കേസിന്റെ രേഖകളും കാണിച്ചു.ഇടയ്ക്ക് മാതാപിതാക്കളെയും സഹോദരിയെയും കൂട്ടിക്കൊണ്ടുവന്നു വിജയ് യുവതിയുടെയും കുടുംബത്തിന്റെയും വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു. കേസിൽ പെട്ടതിനാൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്നു വിശ്വസിപ്പിച്ചാണു യുവതിയുടെ പേരിൽ വൻ തുക വായ്‌പയെടുപ്പിച്ചു. കൂടാതെ മാതാപിതാക്കളിൽ നിന്നും പലപ്പോഴായി ഒരു കോടി അമ്പത്തിമൂന്നു ലക്ഷം രൂപ വാങ്ങിയെടുത്തു. വായ്പയുടെ അടവ് മുടങ്ങിയതിനെ തുടർന്ന് പണം തിരികെ ചോദിച്ചെങ്കിലും കാര്യമുണ്ടായില്ല.തുടർന്നു യുവതി യുവാവിന്റെ വീട്ടിലെത്തിയപ്പോഴാണു ഞെട്ടിയത്. നേരത്തെ സഹോദരിയെന്നു പരിചയപ്പെടുത്തിയിരുന്ന സ്ത്രീ വിജയുടെ ഭാര്യയാണെന്നും മൂന്നു വയസുള്ള കുട്ടിയുണ്ടെന്നും വ്യക്‌തമായി. തുടർന്നു പൊലീസിൽ പരാതി നൽകുയായിരുന്നു. വിജയ്, മാതാപിതാക്കൾ, ഭാര്യ എന്നിവർക്കെതിരെ കെങ്കേരി പൊലീസ് കേസെടുത്തു.