ബെംഗളൂരു: ആമസോണില്‍ നിന്ന് ഓർഡർ ചെയ്ത ആപ്പിള്‍ ഐമാക് ലഭിച്ച ദുരനുഭവത്തിന്റെ കഥ എക്സിലൂടെ പങ്കുവച്ച് 100x.bot എന്ന കമ്ബനിയുടെ സിഇഒയും സ്ഥാപകനുമായ ശാർദുല്‍ ലവേക്കർ.ഡെലിവറി ജീവനക്കാരനായ ലഡ്ഡു തബ്രേസിന്റെ മാന്യമല്ലാത്ത പെരുമാറ്റവും ഭീഷണിയും ഫോണില്‍ പകർത്തി പങ്കുവച്ചിരിക്കുകയാണ് ശാർദുല്‍. ഇത് കാരണം തന്റെ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ വരെ ബാധിച്ചുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. എനിക്ക് കുറച്ചു കൂടി ഗുണ്ടകളെ കൂട്ടിക്കൊണ്ടു വരാൻ സമയം വേണമെന്ന് ഡെലിവറി ജീവനക്കാരൻ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.ശാർദുല്‍ പറയുന്നതിങ്ങനെ… ഓർഡർ ചെയ്ത ആപ്പിള്‍ ഐമാക് ശനിയാഴ്ച്ച ഡെലിവറി ചെയ്യാനായി ഇയാള്‍ എത്തിയിരുന്നു.
സ്ഥലത്തില്ലാത്തതിനാല്‍ സുരക്ഷാ ജീവനക്കാരെ ഏല്‍പ്പിക്കാൻ ശാർദുല്‍ പറഞ്ഞെങ്കിലും ഡെലിവറി ബോയ് കേട്ടില്ല. ഇതിന് വ്യക്തമായ കാരണവും പറഞ്ഞില്ലെന്നും ലവേക്കർ ആരോപിക്കുന്നു. പിന്നീട് മറ്റൊരു ദിവസം വന്ന് ഇയാള്‍ ഓഫീസില്‍ ബഹളം വെക്കുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തു. ഇതിന് ശേഷം ഡെലിവറിക്കായി അയാള്‍ വന്നില്ല. എന്നാല്‍, ഓർഡർ ‘റിട്ടേണ്‍ഡ്’ ആയി മാർക്ക് ചെയ്തു.ശാർദുല്‍ വീണ്ടും ഓർഡർ നല്‍കിയെങ്കിലും പിന്നീടും റിട്ടേണ്‍ ആയി എന്ന് കാണിച്ചു. ഒടുവില്‍ താൻ ഡെലിവറി ജീവനക്കാരനെ വിളിച്ചുവെന്നും ശാർദുല്‍ കുറിച്ചു. എന്നാല്‍ പിന്നീട് ഇയാള്‍ വന്ന് തന്നെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഐമാക് ഇനി കിട്ടില്ലെന്നും, പൊലീസില്‍ പരാതി നല്കിയാലും ഒന്നും ചെയ്യില്ലെന്നും പറഞ്ഞതായി ശാർദുല്‍ പറയുന്നു.പോസ്റ്റിന് താഴെ, പരാതി ബന്ധപ്പെട്ട വകുപ്പിലേക്ക് ആവശ്യമായ നടപടികള്‍ക്കായി കൈമാറിയിട്ടുണ്ടെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമന്റ് ചെയ്തിട്ടുണ്ട്. ഡെലിവറി അസോസിയേറ്റില്‍ നിന്ന് ഇത്തരമൊരു അനുഭവമുണ്ടായതില്‍ ഖേദിക്കുന്നുവെന്നും സപ്പോർട്ട് ടീമുമായി ബന്ധപ്പെടാനും ആമസോണ്‍ ഹെല്പ് കമന്റ് സെക്ഷനില്‍ മറുപടി നല്‍കിയിട്ടുണ്ട്. അതേ സമയം, ഡെലിവറി ജീവനക്കാരന്റെ ഈ പെരുമാറ്റം കാരണം ഐമാക് ലഭിക്കാൻ വലിയ താമസം ഉണ്ടായെന്നും, ഉപകരണം വീണ്ടും ഓർഡർ ചെയ്യേണ്ടി വന്നതോടെ സ്ഥാപനത്തിന്റെ ഉല്‍പ്പാദനക്ഷമതയ്ക്ക് വലിയ നഷ്ടമുണ്ടായെന്നും ലവേക്കർ പറഞ്ഞു.