ബംഗളൂരു: മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി തുടങ്ങിയ മെട്രോപൊളിറ്റൻ നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ബംഗളൂരുവിലെ ട്രാഫിക് സംവിധാനം മെച്ചപ്പെട്ട നിലയിലാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര. നഗരത്തിലെ ട്രാഫിക് മാനേജ്മെന്റ് മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നീ നഗരങ്ങളെക്കാള്‍ മികച്ചതാണ്. ബംഗളൂരുവില്‍ 70 ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങളുണ്ടെന്നും, ഇത്തരത്തിലുള്ള വാഹനങ്ങളുടെ പെരുപ്പം ട്രാഫിക് നിയന്ത്രണം ഒരു വലിയ വെല്ലുവിളിയാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മഴയെത്തുടർന്നുണ്ടാകുന്ന കുഴികള്‍ ഒരു ‘പ്രകൃതി പ്രതിഭാസ’മാണെന്ന വാദവും കർണാടക ആഭ്യന്തര മന്ത്രി മുമ്ബോട്ടു വെച്ചു. നഗരത്തിലെ ട്രാഫിക് അടിസ്ഥാന സൗകര്യ പ്രശ്നങ്ങളില്‍ സർക്കാരിനെതിരെയുള്ള നിരന്തരമായ വിമർശനം അനീതിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗളൂരു ട്രാഫിക് പോലീസിന് 50 പുതിയ 350 സിസി ഹോണ്ട ബൈക്കുകള്‍ കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ വിമർശനങ്ങള്‍ക്കുമിടയില്‍ ബംഗളൂരു ശക്തമായ നിക്ഷേപ കേന്ദ്രമായി തുടരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെബ്രുവരിയില്‍ നടന്ന ഗ്ലോബല്‍ ഇൻവെസ്റ്റേഴ്സ് മീറ്റ് (GIM) വൻ വിജയമായിരുന്നെന്നും, 10.22 ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചതായും അദ്ദേഹം പറഞ്ഞു. ‘ഇതില്‍ ഇതിനോടകം 3-4 ലക്ഷം കോടി രൂപ നിക്ഷേപിക്കപ്പെട്ടു കഴിഞ്ഞു. ബെംഗളൂരു നല്ല സ്ഥലമല്ലേ? വ്യവസായങ്ങള്‍ക്ക് നല്ല സാഹചര്യമില്ലേ,’ അദ്ദേഹം ചോദിച്ചു.26 കോടി രൂപ ചെലവാക്കി സജ്ജമാക്കുന്ന കമാൻഡ് സെന്ററിന്റെ സഹായത്തോടെ ട്രാഫിക് സംവിധാനം അതിവേഗം പ്രതികരിക്കുമെന്നത് ഉറപ്പാക്കാൻ സർക്കാർ പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. താൻ ലണ്ടൻ മെട്രോപൊളിറ്റൻ കമാൻഡ് സെന്റർ സന്ദർശിച്ചപ്പോള്‍, അവരുടെ പ്രതികരണ സമയം 5-7 മിനിറ്റായിരുന്നെന്ന് പരമേശ്വര പറഞ്ഞു. സര്‍ക്കാർ അത് ഇവിടെയും ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.ബംഗളൂരു സിറ്റി ട്രാഫിക് പോലീസിനു വേണ്ടിയുള്ള ഈ ബൈക്കുകള്‍ക്ക് 1.30 കോടി രൂപ വിലമതിക്കും. വലിയ കമ്ബനികളും വ്യവസായങ്ങളും സംസ്ഥാനത്തെ ജനങ്ങളുടെ ഉന്നമനത്തിനായി സംഭാവന നല്‍കണമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ ട്രാഫിക് പോലീസിന് സമ്മാനിച്ചതാണ് ഈ ബൈക്കുകള്‍. ബൈക്കുകള്‍ വളരെ മികച്ചതാണെന്ന് പരമേശ്വര പറഞ്ഞു. തനിക്ക് തന്നെ ഒരെണ്ണം ഓടിക്കാൻ തോന്നിയെന്നും, ഒരുപക്ഷേ, വരും ദിവസങ്ങളില്‍ താൻ ഓടിച്ചേക്കാമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.